തീ തുപ്പുന്ന കാറിന് പിഴ 44250 രൂപ

തിരൂരങ്ങാടി: മലപ്പുറത്ത് തീപാറുന്ന കാറില്‍ കറങ്ങിയ യുവാവിന് മോട്ടോര്‍ വാഹന വകുപ്പ്ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടപ്പോള്‍ ഒറ്റയടിക്ക് കീശയില്‍നിന്ന് പോയത് 44,250 രൂപ. അനധികൃത മോടികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്.

നിരത്തിലെ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയാകുന്ന തരത്തില്‍ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലില്‍ നിന്നും തീ വരുന്ന രീതിയില്‍ വാഹനത്തിന്റെ ഇ.സി.യുവില്‍ മാറ്റം വരുത്തുകയാണ് ഇയാള്‍ ചെയ്തത്. ഇതില്‍ നിന്നും വരുന്ന തീ ഉപയോഗിച്ച് വിറക് പേപ്പര്‍ എന്നിവ കത്തിക്കുന്നതും, നിരത്തുകളില്‍ സര്‍വീസ് നടത്തുന്നതും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.വാഹനത്തിന്റെ ഉയരം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനങ്ങള്‍, ത്രീവത കൂടിയ ഹെഡ് ലൈറ്റ് എന്നിവയും കാറില്‍ അനധികൃതമായി ഘടിപ്പിച്ച നിലയിലാണ്.

വാഹനത്തിന്റെ ടയര്‍, സൈലന്‍സര്‍, ബോഡി തുടങ്ങിയവയിലും മാറ്റം വരുത്തിയിട്ടുണ്ട്. വന്‍ തുക പിഴ അടച്ചാല്‍ മാത്രം പോര. ഏഴ് ദിവസത്തിനുള്ളില്‍ വാഹനം യഥാര്‍ഥ രൂപത്തിലാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉടമസ്ഥന് താക്കീത് നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ കെ.എം. അസൈനാര്‍, എ.എം.വി.ഐമാരായ പി. ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക നിരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയാണ് വാഹനത്തിനെതിരെ നടപടി എടുത്തത്. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →