ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർദ്ധിക്കുന്നുവെന്നതിനാൽ ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ ട്രാവൽ അഡൈ്വസറിയിൽ പറയുന്നു.
ഇന്ത്യാ-പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയിൽ ബലാത്സംഗക്കേസുകൾ അതിവേഗം വർധിക്കുന്നതായി റിപ്പോർട്ടുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങൾ പെരുകുന്നതായും വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് കൂടാതെയുള്ള ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
അമേരിക്കൻ പൗരന്മാർക്ക് മഹാരാഷ്ട്രയുടെ കിഴക്ക് മുതൽ തെലങ്കാനയുടെ വടക്ക് വരെയുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള അവശ്യസേവനങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഈ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്.

