വടകര: വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന.
അതേ സമയം സസ്പെൻഷനിലുള്ള പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല. എസ്ഐ എം. നിജേഷ്, എഎസ്ഐ അരുൺകുമാർ, സിപിഒ ഗിരീഷ് എന്നിവർക്ക് രണ്ട് തവണ നിർദേശം നൽകിയിട്ടും എത്തിയില്ല. ഇവർ ഒളിവിൽ ആണെന്നാണ് സൂചന. ഇവരുടെ ബന്ധുക്കളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹകരണ ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സാക്ഷികളുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

