കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് നീട്ടി കൊണ്ടുപോകാൻ ആണ് പ്രതി ശ്രമിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ട്. പ്രഥമവിവര റിപ്പോർട്ടിലും, പരാതിക്കാരിയായ കന്യാസ്ത്രീ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് -തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ സർക്കാർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.
പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം സെഷൻസ് കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയിരുന്ന ഹർജി കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്. ജസ്റ്റിസ് വി ഷെർസി ആണ് കേസ് പരിഗണിച്ചത്. കേസ് വാദത്തിനായി ജൂൺ 26-ലേക്ക് പോസ്റ്റ് ചെയ്തു

