ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണവും, സ്വർണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിൽ ഗണിത ബിരുദധാരിയായ ഭവാനിയാണ് 2022 ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്നു ലക്ഷം രൂപയും ആണ് ഭവാനിക്ക് നഷ്ടമായതെന്ന് പോലീസ് പറയുന്നു. ആറുവർഷം മുമ്പ് ഭാഗ്യരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയായിരുന്നു ഭവാനി.
ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വർണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിനു പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്നു ലക്ഷം രൂപ കടം വാങ്ങുകയും, ഇത് ഉപയോഗിച്ചു റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. കളിയിൽ പത്തു ലക്ഷത്തോളം രൂപ ഇവർക്ക് നഷ്ടമായി എന്നാണ് സൂചന.
മരിക്കുന്നതിന് നാല് ദിവസം മുന്നേ തനിക്ക് നേരിട്ട നഷ്ടം ഭവാനി തന്റെ സഹോദരിമാരിൽ ഒരാളോട് പറഞ്ഞിരുന്നു. 05/06/22 ഞായറാഴ്ച രാത്രി ഭവാനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് 2022 മാർച്ചിൽ തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി പറഞ്ഞി രുന്നു. മുൻ എഐഎഡിഎംകെ സർക്കാർ 2020 ല് ഓൺലൈൻ ചൂതാട്ടം നിർത്തലാക്കി കൊണ്ട് ഓഡിനൻസ് ഇറക്കിയത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്.

