ഡല്‍ഹിയില്‍ 40 കോടിയുടെ മയക്കുമരുന്ന് വേട്ട

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 40 കോടിയുടെ മയക്കുമരുന്നു വേട്ട. 6.2 കിലോ ഹെറോയിനുമായി രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള നൈജീരിയന്‍ പൗരനടക്കം രണ്ടു പേരെ ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ പിടികൂടി. നൈജീരിയന്‍ പൗരന്‍ ഒബുംമെനെ വാച്ചുകോ, രാകേഷ് കുമാര്‍ എന്ന റോക്കി എന്നിവരാണ് പിടിയിലായത്.

വാച്ചുകോ റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്നു പോലീസ് അറിയിച്ചു. നേരത്തേയും മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വാച്ചുകോയെ 2012 ല്‍ 20 വര്‍ഷത്തെ തടവിന് കോടതി വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു 2020 ലാണ് പുറത്തിറങ്ങിയത്. രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു.

ആദ്യം പിടിയിലായ രാകേഷില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തംനഗറിലെ വാടക വീട്ടില്‍നിന്ന് വാച്ചുകോയെ കസ്റ്റഡിയിലെടുത്തു.പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും കാര്‍ഗോ വഴി മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു വാച്ചുകോയുടെ രീതി. സംഘത്തില്‍ കൂടുതല്‍ നൈജീരിയക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.കഴിഞ്ഞാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ 434 കോടിയുടെ 62 കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടികൂടിയിരുന്നു.ഉഗാണ്ടയില്‍ നിന്ന് ദുെബെ വഴി എത്തിച്ച കാര്‍ഗോയില്‍ ഒളിപ്പിച്ചിരുന്ന ഹെറോയിനാണു പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →