ഷിംല (ഹിമാചല്‍ പ്രദേശ്): തരിശുനിലങ്ങളും കൃഷി ചെയ്യാതെ കാടു പിടിച്ചു കിടക്കുന്ന സ്ഥലവും ധാരാളമുള്ള കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ് ഹിമാചല്‍ പ്രദേശുകാരനായ വിപിന്‍ എന്ന പോസ്റ്റ് ഗ്രാജുവേറ്റിന്റെ ജീവിത ആയോധന പാഠങ്ങള്‍. ഹിമാചല്‍പ്രദേശിലെ 33 വയസ്സു മാത്രമുള്ള യുവാവ് ഔഷധകൃഷി ചെയ്ത് 200 പേര്‍ക്ക് തൊഴിലവസരമുണ്ടാക്കി. ഹിമാചല്‍പ്രദേശില്‍ കാംഗ്ഡാ ജില്ലയിലെ ജസ്വാ പരാഗ് പൂര്‍ എന്ന നിയോജക മണ്ഡലത്തിലെ വിപിന്‍ ആണ് തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രേരണയായി മാറിയത്.
വിപിന്‍ ഷിംലയിലുള്ള ഹിമാചല്‍പ്രദേശ് വിശ്വവിദ്യാലയത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് ശ്രമിച്ചു. കിട്ടാതായതോടെ ഔഷധകൃഷി പരിശീലിച്ചു. ഇതിലൂടെ സ്വയം പര്യാപ്തത കൈവരിച്ചുവെന്നു മാത്രമല്ല, വേറെ 28 പേര്‍ക്ക് പ്രേരണയാകുകയും ചെയ്തു. കൃഷിസ്ഥലത്ത് ഇപ്പോള്‍ 200 പേര്‍ ജോലി ചെയ്യുന്നുണ്ട്.
ജോലി ലഭിക്കാതെ എന്തു ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഔഷധകൃഷിയെ പറ്റി അറിഞ്ഞത്. കൃഷി ആഫീസുമായി ബന്ധപ്പെട്ടു. പല പരിശീലക്ലാസുകളിലും പോയി. ജയ്പൂര്‍, ബിക്കാനേര്‍ മുതലായ സ്ഥലങ്ങളിലുള്ള ഔഷധ കൃഷിത്തോട്ടം സന്ദര്‍ശിച്ചു. 2010-11 വര്‍ഷങ്ങളില്‍ 8 ഏക്കര്‍ ഭൂമിയില്‍ അലോവര, അശ്വഗന്ധ, സഫേദ് മുസ്ലി, സര്‍പഗന്ധ, തുളസി എന്നിവ നട്ടു. കഠിനപ്രയത്‌നത്തിന്റെ ഫലമായി പഞ്ചാബിലേക്ക് അയക്കാന്‍ തുടങ്ങി.
ഔഷധികൃഷി കൊണ്ട് വിപിനിന്റെ വാര്‍ഷിക വരുമാനം 10 ലക്ഷമാണ്. കൂടാതെ 28 പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞു. ഇപ്പോള്‍ കോസ്‌മെറ്റിക് വ്യവസായത്തിനായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ തുടങ്ങി.
ഇപ്പോള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുവജനങ്ങള്‍ ഔഷധകൃഷി നടത്തി വരുന്നുണ്ട്. മണ്ടി ജില്ലയിലെ മെഡിസിനല്‍ ബോര്‍ഡ് മുഖ്യമന്ത്രിയുടെ സ്റ്റാര്‍ട്ട് അപ് പദ്ധതിയുടെ ഭാഗമായി വ്യപകമായ രീതിയില്‍ ഔഷധകൃഷി ആരംഭിക്കുന്നുണ്ട്. ഇന്ത്യാ രാജ്യത്ത് മൊത്തം 9000-ലധികം ആയുര്‍വേദ ഫാക്ടറികളാണുള്ളത്. യുവജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രതയുണ്ടാക്കുവാന്‍ ഔഷധകൃഷി നല്ലൊരു സംരഭമാണ്.

