കൊച്ചി : ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകൻ ബി രാമൻപിള്ളയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കെ 19-04-22-നാണ് ക്രൈംബ്രാഞ്ച് ഈ ശബ്ദരേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചത്. മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് ദിലീപിന് അയച്ച കത്തിനെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ എങ്ങനെ മൊഴി നൽകണമെന്ന് എന്ന് അഭിഭാഷകൻ സാക്ഷിയെ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. മൊഴി പഠിപ്പിക്കുന്നത് അനൂപ് ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. അനൂപിന് ഫോൺ പരിശോധനയിൽ ലഭിച്ച തെളിവാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിക്ക് കൈമാറിയത്. ചാലക്കുടിയിലെ ദിലീപിൻറെ തിയേറ്റർ ഇരിക്കുന്ന സ്ഥലത്തെക്കുറിച്ചും അഭിഭാഷകൻ സംസാരിക്കുന്നുണ്ട്.
കേസിന്റെ ആദ്യ ഘട്ട കുറ്റപത്രം നൽകുന്നതിന് 7 ദിവസം മുമ്പാണ് പൾസർ സുനി ജയിലിൽവെച്ച് ദിലീപിന് കത്തെഴുതുന്നത്. ഈ കത്ത് ഗൂഢാലോചനകേസിൽ ദിലീപിന് എതിരായ പ്രധാന തെളിവുകളിൽ ഒന്നാണ്. സുനിയുടെ ആവശ്യപ്രകാരം വിഷ്ണു ദിലീപിന്റെ വീട്ടിലെത്തിയാണ് കത്ത് കൈമാറിയത്. പിന്നീട് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ട കാര്യവും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂറുമാറിയ 20 സാക്ഷികളും ദിലീപിനെ സ്വാധീനത്തിലാണ് കൂറുമാറിയത് എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

