തൃശൂർ: ചാലക്കുടിയിൽ നിന്ന് യാത്രക്കാരെ ആക്രമിച്ച് തട്ടികൊണ്ടുപോയ കാർ മാളയിൽ കണ്ടെത്തി. മാള കോൾക്കുന്നിൽ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിയെടുത്തത്. ബെംഗളൂരുവിൽ വസ്ത്ര കച്ചവട ആവശ്യത്തിനായി പോയി മടങ്ങും വഴിയാണ് സംഭവം.
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന എർട്ടിഗ കാറാണു തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ അക്രമി സംഘം പാലത്തിൽ വച്ച് കാർ തടഞ്ഞു. 6 അംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ചുറ്റിക കൊണ്ട് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകർത്തു. യാത്രക്കാരെ പുറത്തിറക്കി മർദ്ദിച്ചതിന് ശേഷമാണ് കാർ തട്ടിയെടുത്തത്.
കുഴൽപ്പണം കൊണ്ടുവന്ന കാറാണെന്ന് കരുതി തട്ടിയെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. കാർ യാത്രക്കാരായ യൂനസ് മുഹമദ് സാദിഖ് എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സിസിടിവി ക്യാമറ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്

