ആര്‍.എസ്‌ ഉണ്ണിയുടെ കുടുംബ വീടും 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

കൊല്ലം : മുന്‍ മന്ത്രിയും ആര്‍.എസ്‌.പി നേതാവുമായ ആര്‍.എസ്‌ ഉണ്ണിയുടെ സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. ആര്‍.എസ്‌ ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തത്‌. പ്രേമ ചന്ദ്രന്‍ പ്രസിഡന്റായ സംഘടനയുടെ പേരില്‍ സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. കേസിലെ രണ്ടാംപ്രതിയാണ്‌ രാമചന്ദ്രന്‍. ആര്‍.എസ്‌.പി നേതാവ്‌ കെ.പി.ഉണ്ണികൃഷ്‌ണനാണ്‌ കേസിലെ ഒന്നാംപ്രതി. മറ്റ്‌ രണ്ടുപ്രതികള്‍ ആര്‍.എസ്‌.പി പ്രാദേശിക നേതാക്കളാണ്‌.

ശക്തികുളങ്ങര ക്ഷേത്രത്തിനുസമീപമുളള ആര്‍.എസ്‌ ഉണ്ണിയുടെ കുടുംബ വീടും സമീപമുളള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ്‌ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ടുപോലും കെ.പി.ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്ന്‌ മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക്‌ കയറ്റില്ലെന്നും പരാതിയില്‍ പറയുന്നു.

ആര്‍.സ്‌.ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ തട്ടിപ്പുനടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന ആര്‍.എസ്‌.പി നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന്‌ സഹായിച്ചില്ലെന്നും അരോപണമുണ്ട്‌. എന്നാല്‍. ആര്‍.എസ്‌ ഉണ്ണിയുടെ മരണശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട്‌ സംരക്ഷിച്ചത്‌ താനാണെന്ന്‌ കെ.പി.ഉണ്ണികൃഷ്‌ണന്‍ പറയുന്നു. പരാതിക്കാരായ സഹോദരിമാര്‍ക്ക്‌ അനുകൂലമായാണ്‌ ഇടപെട്ടതെന്ന്‌ എന്‍.കെ പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →