കഴക്കൂട്ടം: ട്രെയിനിൽ നിന്ന് ഇറങ്ങവേ കാൽ വഴുതി ട്രെയിനിന് അടിയിൽപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കുംതറ വീട്ടിൽ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകൻ സി.എ. അജേഷ് (36) ആണു മരിച്ചത്. തന്റെ കൂടെ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന അച്ഛനെയും അമ്മയേയും നാട്ടിലേക്കു യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ അജേഷ് ലഗേജ് കയറ്റിയ ശേഷം ഇറങ്ങുമ്പോഴായിരുന്നു അപകടം.
തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് കോൺസ്റ്റബിൾ ആണ് അജേഷ്. 2021 ഡിസംബർ 23 വ്യാഴാഴ്ച രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ലഗേജ് കയറ്റിയ ശേഷം ഇറങ്ങുമ്പോഴേക്കും ട്രെയിൻ വിട്ടതിനെതുടർന്ന് പ്ലാറ്റ്ഫോമിലേക്കു ചാടി ഇറങ്ങുമ്പോൾ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആര്യ. മകൾ: ഹൃദ്യ. മൂന്നു വർഷം മുൻപാണ് തുമ്പ വിഎസ്എസ്‌സിയിൽ എത്തുന്നത്.

