ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ-ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിർദേശം നൽകി പൊലീസ്.
സംഘർഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളിൽ പൊലീസിനെ വിന്യസിക്കാനും പെട്രോളിങ്ങ് ശക്തമാക്കാനുമാണ് പൊലീസിന് നിർദേശം. ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് നിർദേശം നൽകിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐ.ജി. ഹർഷിത അത്തല്ലൂരി ആലപ്പുഴയിലേക്ക് തിരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് 19/12/21 ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ ഇന്നും നാളെയുമാണ് കലക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

