ഇടിവ് തുടര്‍ക്കഥയാക്കി വിപണി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. നിഫ്റ്റി 17,300ന് താഴെയെത്തി. യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുന്നത് തുടര്‍ന്നതുമാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 329.06 പോയിന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയിന്റ് നഷ്ടത്തില്‍ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെമികണ്ടക്റ്റര്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രം പി എല്‍ ഐ പദ്ധതി പ്രഖ്യാപിച്ചത് ഓട്ടോ ഓഹരികളെ ഉയര്‍ത്തി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്സ്, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി, മെറ്റല്‍, റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോള്‍ക്യാപ് 0.35 ശതമാനവും നഷ്ടത്തിലായി. കേരള കമ്പനികളില്‍ എവിടി നാച്വറല്‍ പ്രോഡക്റ്റ്‌സ് ഓഹരി വില 6.97 ശതമാനം വര്‍ധിച്ചു. കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെയും എന്‍.ബി. എഫ്.സികളുടെയും ഓഹരി വിലകള്‍ ഇന്നലെ താഴ്ന്നു. കിറ്റെക്‌സ് ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →