കൊച്ചി: മണ്ണുത്തി- ഇടപ്പളളി ദേശീയപാത പാലിയേക്കരയിലെ ടോള്‍പിരിവ് കരാര്‍ കമ്പനിക്ക് 2028 വരെ നീട്ടിക്കൊടുത്തത് നിയമപരമായാണെന്ന് ദേശീയപാത അതോരിറ്റി ഹൈക്കോടതിയില്‍ .ദേശീയ പാതകളുടെ നടത്തിപ്പുചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും പാലങ്ങളും റോഡുകളുമായി ബന്ധപ്പെട്ട സേവനത്തിന് ലെവി പിരിക്കാന്‍ ദേശീയപാത നിയംമത്തിലെ വിവിധ വകുപ്പുകള്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും അതോരിറ്റി പ്രോജക്ട് ഡയറക്ടര്‍ ജെ.ബാലചന്ദറിന്റെ വിശദീകരണത്തില്‍ പറയുന്നു.
നിലവിലെ ടോള്‍പിരിവിലൂടെ നിര്‍മാണത്തിന് ചെലവായ തുകയും ന്യായമായ ലഭവും കമ്പനിക്ക് ലഭിച്ചെന്നും അമിതലാഭം ലഭിക്കുമെന്നതിനാല്‍ കരാര്‍ നീട്ടിയ നടപടി തടയണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ കോടങ്കണ്ട് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുളളത്.
ലെവി നിരക്ക് നിശ്ചയിക്കാനും എങ്ങനെ ഈടാക്കണമെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. 2006 മാര്‍ച്ചിലാണ് നിര്‍മാണ കരാറെങ്കിലും സാങ്കേതിക നടപടി പൂര്‍ത്തിയാക്കി സെപ്‌തംബറിലാണ് നിലവില്‍ വന്നത്. ടോള്‍ പിരിക്കാന്‍ 2011 ജൂണ്‍ 20നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വര്‍ഷം തോറുമുളള ടോള്‍ പുതുക്കലും അത് കണക്കാക്കുന്ന രീതിയും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടണ്ട്. 2005ലെ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് 2021ലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2011ലെ ടോള്‍ പിരിവ് വിജ്ഞാപനത്തെയും അന്നൊന്നും ചോദ്യം ചെയ്‌തില്ല.
ആരോപണങ്ങള്‍ക്ക് തെളിവ് ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ല. കമ്പനിക്കെതിരെ കേസുളളത് നിര്‍മാണക്കരാറുമായി ബന്ധപ്പെട്ടല്ല. വസ്‌തുതാപരമായും നിയമപരമായും നിലനില്‍ക്കാത്ത വാദങ്ങളുന്നയിക്കുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നും തളളണമെന്നുമാണ് അതോരിറ്റിയുടെ ആവശ്യം.

