കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി യോഗം 36 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി കൂടി അംഗീകരിച്ചു

കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി 36 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി കൂടി അംഗീകരിച്ചു.

വാതില്‍പ്പടി സേവനത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ആസൂത്രണ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്ന സേവനങ്ങളാണ് വാതില്‍പ്പടി സേവനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ കൂടുതലായി നടക്കുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ പ്ലാസ്റ്റിക് മുക്ത ജില്ല പദ്ധതിയുടെ ഭാഗമായി എല്ലായിടങ്ങളിലും അടിയന്തരമായി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് യോഗം നിര്‍ദ്ദേശിച്ചു. അയല്‍ക്കൂട്ടങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ബഹിഷ്‌കരണ പ്രതിജ്ഞയെടുക്കാനും നിര്‍ദ്ദേശമുണ്ട്. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനും തദ്ദേശ സ്ഥാപനങ്ങളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ആസൂത്രണ സമിതി മറ്റ് അംഗങ്ങളായ ഇ വിജയന്‍ മാസ്റ്റര്‍, അഡ്വ. കെ കെ രത്‌നാകുമാരി, അഡ്വ.ടി സരള, എന്‍ പി ശ്രീധരന്‍, വി ഗീത, കെ താഹിറ, ലിസി ജോസഫ്, കെ വി ലളിത, പി പുരുഷോത്തമന്‍, സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →