രൂപിന്ദറും ലാക്രയും വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരങ്ങളായ രൂപിന്ദര്‍ പാല്‍ സിങ്, ബിരേന്ദ്ര ലാക്ര എന്നിവര്‍ വിരമിച്ചു.ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീം അംഗങ്ങളാണ് ഇരുവരും. ആദ്യം ലാക്രയും പിന്നാലെ രൂപിന്ദറും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഡ്രാഗ് ഫ്ളിക്കറാണു രൂപിന്ദര്‍. പ്രതിരോധ താരമാണു ലാക്ര. പുതുമുഖങ്ങള്‍ക്കു വഴിമാറുകയാണെന്നാണു വിരമിക്കല്‍ പ്രഖ്യാപിച്ച് രൂപിന്ദര്‍ ട്വീറ്റ് ചെയ്തു.30 വയസുകാരനായ താരം ഇന്ത്യക്കു വേണ്ടി 223 മത്സരങ്ങള്‍ കളിച്ചു. ബംഗളുരുവില്‍ അടുത്തയാഴ്ച തുടങ്ങുന്ന ദേശീയ ക്യാമ്പിലേക്കു തന്നെ പരിഗണിക്കേണ്ടെന്നു രൂപിന്ദര്‍ ഹോക്കി ഇന്ത്യയെ അറിയിച്ചു. ”ബോബ്” എന്നറിയപ്പെടുന്ന രൂപിന്ദര്‍ ടോക്കിയോയില്‍ നാല് ഗോളുകളടിച്ചു.

ജര്‍മനിക്കെതിരേ നടന്ന വെങ്കലപ്പോരാട്ടത്തില്‍ പെനാല്‍റ്റി സ്ട്രോക്കില്‍ ഗോളടിക്കുകയും ചെയ്തു. പഞ്ചാബിലെ ഫരീദ്കോട് സ്വദേശിയാണ്. 2010 ലെ സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പിലൂടെയാണ് അരങ്ങേറ്റം. 2014 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി. 31 വയസുകാരനായ ലാക്ര ഒളിമ്പിക് ടീമിലെ ഉപനായകന്‍മാരില്‍ ഒരാളായിരുന്നു.2014 ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. 2018 ലെ ജക്കാര്‍ത്ത ഗെയിംസില്‍ ഇന്ത്യയെ വെങ്കലം നേടാനും സഹായിച്ചു.ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ലാച്ചാഡ സ്വദേശിയാണ്. 201 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ശേഷമാണു വിരമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →