കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോൻസൺ മാവുങ്കലിന്റെ കേസിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡൻ എംപി.
പ്രവാസി മലയാളി ഫെഡറേഷൻ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്റെ വീട് സന്ദർശിച്ചത്. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടതെന്നും ഹൈബി ഈഡന് 28/09/21 ചൊവ്വാഴ്ച പറഞ്ഞു.
മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ താൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണം. മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല.
തന്റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നൽകും. തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. തന്നെക്കുറിച്ചു അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്.
സാമ്പത്തിക ക്രമക്കേടില്‍ പൊതുരംഗത്തുള്ളവരെ വലിച്ചിഴയ്ക്കുമ്പോള്‍ സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന് പറഞ്ഞു.

