കൊറോണ ഭീതി; രാജസ്ഥാനില്‍ നാട്ടുകാര്‍ വവ്വാലുകളെ കൊന്നൊടുക്കുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വവ്വാലുകളെ കൊന്നൊടുക്കുന്നു. ഇവയില്‍ കൊറോണയ്ക്ക് കാരണമായ വൈറസ് ഉണ്ടെന്നും പകരാമെന്നുമുള്ള പഠന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് വവ്വാല്‍
നശീകരണം നാട്ടുകാര്‍ ഏറ്റെടുത്തത്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ ആണ് വവ്വാലുകള്‍ക്കെതിരെ ഉള്ള യുദ്ധം കൂടുതല്‍.

വനംവകുപ്പ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ രംഗത്തുവന്ന് വിലക്കിയിട്ടും കര്‍ഷകര്‍ അനുസരിക്കാന്‍ കൂട്ടാക്കുന്നില്ല. രാജഗഡിലെ എല്‍ഐസി ഓഫീസിനു മുമ്പില്‍ വലിയൊരു മരത്തില്‍ ആയിരക്കണക്കിന് വവ്വാലുകള്‍ വന്ന് കുടിപാര്‍പ്പ് ആരംഭിച്ചു. അതോടെ നാട്ടുകാര്‍ സംഘടിച്ചു. വനം വകുപ്പും മുനിസിപ്പല്‍ അധികാരികളും വിലക്കിയിട്ടും ഒറ്റരാത്രികൊണ്ട് മരത്തിനു തീവച്ച് വവ്വാലുകളെ കൊന്നൊടുക്കി.

വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗ്ഗങ്ങളുടെ പട്ടികയിലാണ് വവ്വാലുകള്‍. ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യുവാനും ജയിലിലടയ്ക്കുകയും കഴിയുന്ന ഗുരുതരമായ കുറ്റമാണ് ഇത്. വൈറസ് ബാധ എല്ലായിനം വവ്വാലുകളിലും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ചിലയിനങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.അതിന്റെ പേരില്‍ വവ്വാലുകളുടെ വംശഹത്യക്ക് ജനങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. ജനങ്ങളുടെ ആക്രമണം കൊറോണ സാന്നിധ്യമുള്ള വവ്വാല്‍ കൂട്ടത്തിന് നേരെ ആണെങ്കില്‍ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →