കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ബ്രിട്ടണ്‍; നിശാ ക്ലബ്ബുകളും തിയേറ്ററുകളും തുറക്കും

ലണ്ടന്‍: രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയതായി പ്രഖ്യാപിച്ചത്.

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ തീരുമാനം.

18/07/21 ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഇതോടെ രാജ്യത്ത് പല കമ്പനികളും ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം നീക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയതോടെ ബ്രിട്ടണിലെ നിശാ ക്ലബ്ബുകളിലും തിയേറ്ററുകളിലും നൂറുശതമാനം ആള്‍ക്കാരെ പ്രവേശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. വാക്‌സിനേഷനാണ് രാജ്യത്തെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

‘ഈ തീരുമാനം ഇപ്പോള്‍ എടുത്തില്ലെങ്കില്‍ പിന്നെ എന്നാണ് ഈ ഘട്ടത്തില്‍ നിന്ന് പുറത്ത് വരിക? ഇതാണ് അനുയോജ്യമായ സമയം. എന്നാല്‍ ജനങ്ങള്‍ ജാഗ്രതയോടെ മാത്രമെ മുന്നോട്ടുപോകാവു. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും ദുര്‍ബലമായി ഉണ്ടെന്ന് എല്ലാരും മനസ്സിലാക്കണം,’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം ബ്രിട്ടന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷവിമര്‍ശനമുയരുകയാണ്. ബ്രിട്ടന്റെ ഈ തീരുമാനം ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →