ചെന്നൈ: ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശിനി രതീ ദേവി (40) ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശിനി സുനിത(41) ആണ് കൊല്ലപ്പെട്ടത്. സുനിതയെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.
2021 മെയ് 23നാണ് സുനിതയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് ഭര്‍ത്താവ് മൗലവി ഭക്ഷണവുമായി എത്തിയപ്പോള്‍ സുനിതയെ വാര്‍ഡില്‍ കണ്ടില്ല. അന്നുതന്നെ ആശുപത്രിയിലെ പോലീസ് ഓട്ടുപോസ്റ്റില് പരാതി നല്‍കുകയും തുടര്‍ന്ന് 31ന് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസില്‍ പരാതി നല്കി അന്വേഷണം നടക്കുന്നതിനിടയിലാണ് രതീദേവി സുനിതയെ വീല്‍ ചെയറില്‍ കൊണ്ടുപോയിരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തെങ്കിലും സ്കാനിംഗ് .യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം തിരികെ വാര്‍ഡില്‍ എത്തിച്ചെന്നായിരുന്നു മൊഴി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാംനിലയിലെ എമര്‍ജെന്‍സി ബോക്സ് റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 8ന് ജഡം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
വിധവയായ പ്രതി തിരുവൊട്ടൂരില് മകനും മകള്‍ക്കു ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പണത്തിന് ആവശ്യം വന്നതിനാല്‍ ഇത് ചെയ്തുവെന്നാണ് പോലീസിനോട് പറഞ്ഞത്. സുനിതക്ക് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൊലപ്പെംടുത്താനായി അധികംബലം പ്രയോഗിക്കേണ്ടി വന്നില്ലന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

