‘കോഴിയിറച്ചിയും ആട്ടിറച്ചിയും ഒക്കെ വാങ്ങി ബിരിയാണിയുണ്ടാക്കി വിശ്രമിച്ചോളിന്‍; വോട്ടിന് പണം നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് എൻ എ നെല്ലിക്കുന്ന്

കാസർകോട്: വോട്ടുചെയ്യാതിരിക്കാന്‍ പ്രദേശിക പ്രവര്‍ത്തകര്‍ വീടുകളിലെത്തി പണം വിതരണം ചെയ്തുവെന്ന ആരോപണം ആവര്‍ത്തിച്ച് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് ജനാധിപത്യത്തിന്റെ വെല്ലുവിളിയാണെന്നും എന്‍എ നെല്ലിക്കുന്ന് 14/06/21 തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍ പരാതിയിലെവിടേയും ബിജെപിയുടെ പേര് താന്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ഓരോ വീടുകളിലും കയറി പണം നല്‍കി. മൂവായിരം, നാലായിരം, അഞ്ചായിരം അതിലധികം പണം നല്‍കിയ വീടുകള്‍ ഉണ്ട്. പണം നല്‍കികൊണ്ട് അവര്‍ പറഞ്ഞത് ‘നാളെ നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകാന്‍ പാടില്ലായെന്നതാണ്.’ ഈ പണം കൊണ്ട് നിങ്ങള്‍ കോഴിയിറച്ചി, ആട്ടിറച്ചി ഒക്കെ വാങ്ങി ബിരിയാണിയുണ്ടാക്കി വീട്ടില്‍ സുഖമായി വിശ്രമിക്ക് എന്നാണ് പറഞ്ഞത്. മധൂര്‍ പഞ്ചായത്തിലെ നാല്‍പ്പത്താറാം ബൂത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലാണ് പരാതി നല്‍കിയത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കി. പരാതിയിലും ബിജെപി ആണെന്ന് പറഞ്ഞിട്ടില്ല. ഏത് പാര്‍ട്ടിയായാലും ജനാധിപത്യത്തിന്റെ വെല്ലുവിളിയാണ്.’ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.

ഏപ്രില്‍ അഞ്ചാം തിയ്യതി വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ കോഴ നല്‍കിയിട്ടുണ്ടെന്നാണ് നെല്ലിക്കുന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →