ചെന്നൈ: കുട്ടികൾ കോവിഡ് വൈറസിന് ഇരയാകുന്നുണ്ടെങ്കിലും, അവരിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തവരാണെന്ന് വിദഗ്ധർ. കോവിഡ് ബാധിച്ച കുട്ടികളിൽ 1-2% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതെന്ന് ചെന്നൈയിലെ എസ്‌ബിഎംസിഎച്ചിലെ പീഡിയാട്രിക്സ് പ്രൊഫസറും ഐഎപി അംഗവുമായ പ്രൊഫ. ആർ. സോമശേഖർ പറഞ്ഞു.
മുതിർന്നവരിൽ നിന്ന് അണുബാധ പകരാനുള്ള സാധ്യതയെക്കുറിച്ചും കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ചെറുകുടലിന്റെ ലക്ഷണങ്ങളെക്കുറിച്ചും മാതാപിതാക്കൾ ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്ന് ഡോ. സോമശേഖർ മുന്നറിയിപ്പ് നൽകി.
“കോവിഡ് -19 ഇൻ ചിൽഡ്രൻ: ഭീഷണികളും മുൻകരുതലുകളും” എന്ന വിഷയത്തിൽ ഒരു വിർച്വൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ കോവിഡ് -19 ഇപ്പോഴും മിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ശാരീരിക വ്യായാമങ്ങളിലേർപ്പെടുക, ജങ്ക് ഫുഡ് ഒഴിവാക്കുക, നന്നായി ഉറങ്ങുക, മാസ്ക് ധരിക്കുക, സമീകൃതാഹാരം ശീലമാക്കുക എന്നിവ മൂലം രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താമെന്നും അദ്ദേഹം പറഞ്ഞു.

