പ്രധാന വിവരങ്ങൾ
- ഗ്രാമീണ കുടുംബങ്ങളിൽ 51 ശതമാനം ഔദ്യോഗിക വായ്പയെ മാത്രം ആശ്രയിക്കുന്നു.
- 2025-26ലെ കാർഷിക വായ്പാ ലക്ഷ്യം 32.50 ലക്ഷം കോടി രൂപയാണ്.
- ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 58.63 കോടി കടന്നു.
- കൃത്യമായി വായ്പ തിരിച്ചടച്ചാൽ പലിശ നാലുശതമാനമാകും.
- 99.92 ശതമാനം ഗ്രാമങ്ങളിലും അഞ്ചുകിലോമീറ്ററിനുള്ളിൽ ബാങ്കിങ് സേവനമുണ്ട്.
ന്യൂഡൽഹി, 2026 ജൂലൈ 16
കൃഷി, അനുബന്ധ മേഖലകൾ, ഗ്രാമീണ സംരംഭങ്ങൾ, കുടുംബങ്ങളുടെ ഉപഭോഗ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള വായ്പാ ലഭ്യത ശക്തമാക്കാൻ രാജ്യത്തെ ഗ്രാമീണ വായ്പാ സംവിധാനം വിപുലീകരിക്കുകയാണ്. നബാർഡ്, വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവയുടെ ശൃംഖലയിലൂടെയാണ് വായ്പ എത്തിക്കുന്നത്. മുൻഗണനാ മേഖലാ വായ്പ, കാർഷിക വായ്പാ ലക്ഷ്യങ്ങൾ, പലിശയിളവ് പദ്ധതി, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലൂടെ കുറഞ്ഞ ചെലവിൽ സമയബന്ധിതമായി വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമീണ കുടുംബങ്ങളുടെ വാങ്ങൽശേഷിയും ഔദ്യോഗിക വായ്പാ ഉപയോഗവും വർധിക്കുന്നതായി 2026 മേയിലെ നബാർഡ് സർവേ വ്യക്തമാക്കുന്നു.
ഔദ്യോഗിക വായ്പയിലേക്ക് കൂടുതൽ കുടുംബങ്ങൾ
ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ആവശ്യങ്ങൾക്കുള്ള പണം ലഭ്യമാക്കുന്ന പ്രധാന സംവിധാനമായി ഗ്രാമീണ വായ്പാ മേഖല മാറിയിട്ടുണ്ട്. വരുമാനം വർധിപ്പിക്കാനും ആസ്തികൾ സൃഷ്ടിക്കാനും സാമ്പത്തിക പ്രതിസന്ധികളെ നേരിടാനും ഇത് ഗ്രാമീണ കുടുംബങ്ങളെ സഹായിക്കുന്നു. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, നബാർഡ് തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങൾക്കൊപ്പം അനൗദ്യോഗിക വായ്പാ മാർഗങ്ങളും നിലവിലുണ്ട്. കാർഷിക-ഗ്രാമീണ വികസന മേഖലയിലെ പരമോന്നത ധനകാര്യ സ്ഥാപനമായ നബാർഡ് പുനർവായ്പ, അടിസ്ഥാനസൗകര്യ ധനസഹായം, സ്ഥാപന വികസനം, സഹകരണ-ഗ്രാമീണ ബാങ്കുകളുടെ മേൽനോട്ടം എന്നിവ നിർവഹിക്കുന്നു. ഗ്രാമീണ കുടുംബങ്ങളിൽ 77.2 ശതമാനം പേർ ഉപഭോഗം വർധിച്ചതായി അറിയിച്ചു. 51 ശതമാനം കുടുംബങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ 27 ശതമാനത്തിലധികം കുടുംബങ്ങൾ ഔദ്യോഗികവും അനൗദ്യോഗികവുമായ മാർഗങ്ങൾ ഉപയോഗിക്കുന്നു.
സ്വാതന്ത്ര്യാനന്തരം കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളിലൂടെയാണ് ഇന്നത്തെ സംവിധാനം രൂപപ്പെട്ടത്. 1955ൽ ദേശീയ കാർഷിക വായ്പാ ദീർഘകാല പ്രവർത്തനനിധി രൂപീകരിക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുകയും ചെയ്തു. 1969ൽ 14 പ്രമുഖ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചതോടെ ചെറുകിട കർഷകരടക്കമുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് വായ്പ കൂടുതൽ എത്തി. 1982ൽ നബാർഡ് സ്ഥാപിച്ചു. 2026 ജൂലൈ 12ന് നബാർഡ് 45-ാം സ്ഥാപകദിനം ആഘോഷിച്ചു. ജില്ലാ വായ്പാ പദ്ധതികൾ തയ്യാറാക്കുന്നതും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതും നബാർഡിന്റെ ചുമതലയാണ്.
1992ൽ സ്വയംസഹായസംഘം-ബാങ്ക് ബന്ധിപ്പിക്കൽ പദ്ധതി ആരംഭിച്ചു. 1998ൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പാക്കി. 2014ൽ പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ ബാങ്ക് അക്കൗണ്ട്, വായ്പ, ഇൻഷുറൻസ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ വിപുലപ്പെടുത്തി. ജൻധൻ-ആധാർ-മൊബൈൽ സംവിധാനത്തിലൂടെ ആനുകൂല്യ വിതരണം കൂടുതൽ സുതാര്യവും ലക്ഷ്യബോധമുള്ളതുമായി. 2015ൽ മുദ്ര പദ്ധതിയിലൂടെ കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് ഈടില്ലാത്ത വായ്പ ലഭ്യമാക്കി. 2022 മുതൽ ജൻ സമർഥ് പോർട്ടൽ, ഇ-കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ഗ്രാമീണ വായ്പാ വിതരണം വേഗത്തിലാക്കി.
ബാങ്ക് ശാഖകളും സഹകരണ സ്ഥാപനങ്ങളും വ്യാപിക്കുന്നു
റിസർവ് ബാങ്ക് നിയമത്തിലെ രണ്ടാം പട്ടികയിൽ ഉൾപ്പെട്ട ബാങ്കുകളാണ് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ. റിസർവ് ബാങ്കിൽനിന്ന് ബാങ്ക് നിരക്കിൽ വായ്പ ലഭിക്കാനും ക്ലിയറിങ് സംവിധാനത്തിൽ അംഗങ്ങളാകാനും ഇവയ്ക്ക് കഴിയും. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവ ഈ വിഭാഗത്തിലുണ്ട്. രാജ്യത്ത് ഏകദേശം 120 ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയിലെ ഇവയുടെ ശാഖകൾ 2014ലെ 41,464ൽനിന്ന് 2025 ജൂലൈയിൽ 56,193 ആയി. വർധന 35 ശതമാനത്തിലധികമാണ്.
1976ലെ നിയമപ്രകാരം രൂപീകരിച്ച പ്രാദേശിക ഗ്രാമീണ ബാങ്കുകൾ ചെറുകിട-നാമമാത്ര കർഷകർ, കർഷകത്തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ, ചെറുകിട സംരംഭകർ എന്നിവർക്കാണ് പ്രധാനമായും സേവനം നൽകുന്നത്. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 28 പ്രാദേശിക ഗ്രാമീണ ബാങ്കുകൾ പ്രവർത്തിക്കുന്നു. 700 ജില്ലകളിലായി 22,000ത്തിലധികം ശാഖകളുണ്ട്.
ഗ്രാമീണ സഹകരണ വായ്പാ സംവിധാനത്തിൽ സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, സംസ്ഥാന കാർഷിക-ഗ്രാമവികസന ബാങ്കുകൾ, പ്രാഥമിക സഹകരണ കാർഷിക-ഗ്രാമവികസന ബാങ്കുകൾ എന്നിവ ഉൾപ്പെടുന്നു. വിദൂര പ്രദേശങ്ങളിലെ സാധാരണക്കാരിൽ ബാങ്കിങ് ശീലം വളർത്താനും ഔദ്യോഗിക വായ്പ എത്തിക്കാനും ഇവ സഹായിച്ചിട്ടുണ്ട്. രാജ്യത്തെ സഹകരണ ശൃംഖലയിൽ 1,458 നഗര സഹകരണ ബാങ്കുകളും 34 സംസ്ഥാന സഹകരണ ബാങ്കുകളും 352 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുമുണ്ട്.
2014-15ലെ കേന്ദ്ര ബജറ്റിനു പിന്നാലെ ആരംഭിച്ച ചെറുകിട ധനകാര്യ ബാങ്കുകൾ സേവനം ലഭിക്കാത്തതും പരിമിതമായി ലഭിക്കുന്നതുമായ വിഭാഗങ്ങളെ ലക്ഷ്യമിടുന്നു. ചെറുകിട വ്യാപാരങ്ങൾ, ചെറുകിട-നാമമാത്ര കർഷകർ, സൂക്ഷ്മ വ്യവസായങ്ങൾ, അസംഘടിത മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ ചെലവിലുള്ള സാങ്കേതിക സംവിധാനങ്ങളിലൂടെ സേവനം നൽകുന്നു. രാജ്യത്ത് ഇപ്പോൾ 11 ചെറുകിട ധനകാര്യ ബാങ്കുകൾ പ്രവർത്തിക്കുന്നു.
കാർഷിക വായ്പാ ലക്ഷ്യം നാലിരട്ടിയിലേറെ
മുൻഗണനാ മേഖലാ വായ്പാ നയം പ്രകാരം ബാങ്കുകൾ മൊത്തം വായ്പയുടെ നിശ്ചിത വിഹിതം ഔദ്യോഗിക വായ്പ എളുപ്പത്തിൽ ലഭിക്കാത്ത മേഖലകൾക്ക് നൽകണം. വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ചില നഗര സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് ഈ നിബന്ധന ബാധകമാണ്. ക്രമീകരിച്ച അറ്റ ബാങ്ക് വായ്പയുടെയോ ബാലൻസ് ഷീറ്റിന് പുറത്തുള്ള ബാധ്യതകളുടെ വായ്പാ തുല്യത്തിന്റെയോ ഉയർന്ന തുകയുടെ കുറഞ്ഞത് 18 ശതമാനം കൃഷിക്കായി മാറ്റിവയ്ക്കണം. ഇതിൽ 14 ശതമാനം കോർപ്പറേറ്റ് ഇതര കർഷകർക്കും 10 ശതമാനം ചെറുകിട-നാമമാത്ര കർഷകർക്കുമുള്ള ഉപലക്ഷ്യങ്ങളാണ്.
മുൻഗണനാ മേഖലാ ലക്ഷ്യത്തിൽ കുറവുണ്ടാകുമ്പോൾ ലഭിക്കുന്ന തുക ഉപയോഗിച്ച് ഹ്രസ്വകാല സഹകരണ ഗ്രാമീണ വായ്പാനിധി, പ്രാദേശിക ഗ്രാമീണ ബാങ്ക് പുനർവായ്പാനിധി, ദീർഘകാല ഗ്രാമീണ വായ്പാനിധി തുടങ്ങിയ സംവിധാനങ്ങളിലൂടെ അർഹമായ സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പുനർവായ്പ നൽകുന്നു.
കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി സർക്കാർ ഓരോ സാമ്പത്തിക വർഷവും പ്രദേശം, സ്ഥാപനം, വായ്പാ വിഭാഗം എന്നിവ തിരിച്ച് അടിസ്ഥാനതല വായ്പാ ലക്ഷ്യം നിശ്ചയിക്കുന്നു. വിളവായ്പകളും കാലാവധി വായ്പകളും ഇതിൽപ്പെടുന്നു. 2021-22 മുതൽ ക്ഷീരവികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയ്ക്കും പ്രത്യേക ലക്ഷ്യം നിശ്ചയിച്ചു. 2014-15 മുതൽ 2023-24 വരെ കാർഷിക വായ്പാ വിതരണം വർഷംതോറും 13 ശതമാനത്തിലധികം വളർന്നു. 2025-26ൽ ലക്ഷ്യം 32.50 ലക്ഷം കോടി രൂപയായിരുന്നു. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നിവയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ ഉപലക്ഷ്യവും നിശ്ചയിച്ചു. 2014-15ലെ എട്ടുലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നാലിരട്ടിയിലധികമാണ്. ബാങ്കുകളുടെ ഹ്രസ്വ-ദീർഘകാല വായ്പാ ശേഷി കൂട്ടാൻ നബാർഡ് പുനർവായ്പ നൽകുന്നു.
നബാർഡ് ആരംഭിച്ച സ്വയംസഹായസംഘം-ബാങ്ക് ബന്ധിപ്പിക്കൽ പദ്ധതി ഗ്രാമീണ ദരിദ്ര കുടുംബങ്ങളെ ഔദ്യോഗിക ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചു. വായ്പാ ചരിത്രമില്ലാത്തതിനാൽ ബാങ്ക് സഹായം ലഭിക്കാതിരുന്ന സ്ത്രീകൾക്കാണ് പദ്ധതി വലിയ നേട്ടമായത്. 2010ൽ സ്വർണജയന്തി ഗ്രാമസ്വരോസ്ഗാർ യോജന പുനഃസംഘടിപ്പിച്ച് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ആരംഭിച്ചു. 2016 മാർച്ച് 29 മുതൽ ഇത് ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എന്നായി.
2025 ജൂലൈവരെ 10.05 കോടി ഗ്രാമീണ സ്ത്രീകളെ 90.90 ലക്ഷത്തിലധികം സ്വയംസഹായസംഘങ്ങളിൽ ഉൾപ്പെടുത്തി. ഡൽഹിയും ചണ്ഡീഗഡും ഒഴികെ രാജ്യത്തുടനീളം പദ്ധതി നടപ്പാക്കുന്നു. 2026 ജൂലൈ 10നുള്ള കണക്കുപ്രകാരം 19.83 ലക്ഷത്തിലധികം സംഘങ്ങൾ വായ്പാ സംവിധാനത്തിൽ സജീവമാണ്. പദ്ധതി ആരംഭിച്ചതുമുതൽ 13.28 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തു. അക്കൗണ്ട് തുറക്കൽ, വായ്പാ അപേക്ഷ തയ്യാറാക്കൽ, തിരിച്ചടവ് ഉറപ്പാക്കൽ എന്നിവയ്ക്ക് ബാങ്ക് സഖിമാർ സഹായിക്കുന്നു. 50,548 ബാങ്ക് സഖിമാരെയാണ് നിയോഗിച്ചത്. ഇവരുടെ സഹായത്തോടെ 2013-14 മുതൽ 2026 ഫെബ്രുവരിവരെ സ്വയംസഹായസംഘങ്ങൾക്ക് 12.18 ലക്ഷം കോടി രൂപയിലധികം ബാങ്ക് വായ്പ ലഭിച്ചു. കിട്ടാക്കടം കുറയ്ക്കാനും ഇത് സഹായിച്ചു.
പലിശ നാലുശതമാനമായി കുറയ്ക്കാം
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ് സഹകരണ ഹ്രസ്വകാല വായ്പാ സംവിധാനത്തിന്റെ അടിത്തറ. ഗ്രാമീണ വായ്പക്കാരുമായി നേരിട്ട് ഇടപെടുന്ന ഇവ വായ്പ നൽകുകയും തിരിച്ചടവ് സ്വീകരിക്കുകയും ചെയ്യുന്നു. കാർഷിക ഉൽപാദനോപാധികളുടെ വിതരണവും വിളകളുടെ വിപണനവും ഇവ നിർവഹിക്കുന്നു. സംസ്ഥാന സഹകരണ ബാങ്കുകൾ, റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ ഉയർന്ന ധനകാര്യ സ്ഥാപനങ്ങളെയും ഗ്രാമീണ വായ്പക്കാരെയും ബന്ധിപ്പിക്കുന്ന അവസാന കണ്ണിയുമാണ് ഇവ.
എല്ലാ പഞ്ചായത്തുകളിലും അഞ്ചുവർഷത്തിനകം രണ്ടുലക്ഷം പുതിയ ബഹുമുഖ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര-മത്സ്യ സഹകരണ സംഘങ്ങളും ആരംഭിക്കാൻ 2023ൽ സർക്കാർ അനുമതി നൽകി. 2026 ജനുവരി 20വരെ 32,836 പുതിയ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. 15,793 ക്ഷീര-മത്സ്യ സഹകരണ സംഘങ്ങൾ ശക്തിപ്പെടുത്തി. ഡിജിറ്റൽ നവീകരണത്തിന് അനുമതി ലഭിച്ച 79,630 സംഘങ്ങളിൽ 61,842 എണ്ണം 2026 മാർച്ച് 10നകം പൊതുവായ ദേശീയ സംരംഭവിഭവ ആസൂത്രണ സോഫ്റ്റ്വെയറിലേക്ക് മാറി.
പരിഷ്കരിച്ച പലിശയിളവ് പദ്ധതി പ്രകാരം കിസാൻ ക്രെഡിറ്റ് കാർഡിലൂടെ കർഷകർക്ക് ഏഴുശതമാനം നിരക്കിൽ ഹ്രസ്വകാല വായ്പ ലഭിക്കും. വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് 1.5 ശതമാനം പലിശയിളവ് സർക്കാർ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് മൂന്നുശതമാനം അധിക ഇളവ് ലഭിക്കുന്നതിനാൽ ഫലപ്രദമായ പലിശ നാലുശതമാനമായി കുറയും.
2025-26ലെ കേന്ദ്ര ബജറ്റിൽ പദ്ധതിപ്രകാരമുള്ള കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കി. മത്സ്യബന്ധനത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വായ്പാപരിധി രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി. 2025 ജനുവരി മുതൽ ഈടില്ലാത്ത ഹ്രസ്വകാല കാർഷിക വായ്പയുടെ പരിധി ഒരാൾക്ക് 1.6 ലക്ഷം രൂപയിൽനിന്ന് രണ്ടുലക്ഷമായി ഉയർത്തി. ഉൽപാദനച്ചെലവും വിലക്കയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ ഈടില്ലാതെ പ്രവർത്തന-വികസന ആവശ്യങ്ങൾ നിറവേറ്റാൻ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യം.
2025 ജൂലൈയിൽ അംഗീകരിച്ച പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന കാർഷിക പ്രകടനം കുറഞ്ഞ 100 ജില്ലകളുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 11 മന്ത്രാലയങ്ങളുടെ 36 കേന്ദ്രപദ്ധതികളെ ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്. ഹ്രസ്വ-ദീർഘകാല കാർഷിക വായ്പ വർധിപ്പിക്കൽ, ഉൽപാദനക്ഷമത മെച്ചപ്പെടുത്തൽ, വിളവൈവിധ്യം, സുസ്ഥിര കൃഷി, ജലസേചന സൗകര്യം, പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിലെ വിളവെടുപ്പാനന്തര സംഭരണശേഷി എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ സമിതികൾ രൂപീകരിക്കുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 2026 മേയ് വരെയുള്ള പ്രകടനത്തിൽ ബിഹാറിലെ ബാങ്കയും കിഷൻഗഞ്ചും, ഉത്തർപ്രദേശിലെ മഹോബയും, അസമിലെ ചരൈദേവോയും, മധ്യപ്രദേശിലെ ടികംഗഢും മുന്നിലാണ്.
കിസാൻ കാർഡുമുതൽ ജൻധൻ വരെ ഡിജിറ്റൽ കരുത്ത്
കർഷകർക്ക് ആവശ്യമായ സമയത്ത് മതിയായ വായ്പ ലഭ്യമാക്കാനുള്ള സംവിധാനമാണ് കിസാൻ ക്രെഡിറ്റ് കാർഡ്. എടിഎം സൗകര്യമുള്ള ഡെബിറ്റ് കാർഡ്, ഒറ്റത്തവണ രേഖ സമർപ്പിക്കൽ, ചെലവ് വർധന മുൻകൂട്ടി കണക്കാക്കുന്ന സംവിധാനം, അനുവദിച്ച പരിധിക്കുള്ളിൽ പലതവണ പണം പിൻവലിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. വിളകൃഷി, വിളവെടുപ്പാനന്തര പ്രവർത്തനങ്ങൾ, വിപണനച്ചെലവ്, കുടുംബ ഉപഭോഗം, കൃഷിയിട പരിപാലനം, അനുബന്ധ-കാർഷികേതര നിക്ഷേപം എന്നിവയ്ക്കായി വായ്പ ഉപയോഗിക്കാം.
2026 ജൂലൈ എട്ടുവരെയുള്ള കണക്കുപ്രകാരം വാണിജ്യ ബാങ്കുകളിൽ ഏകദേശം 739 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷകളുണ്ട്. പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ 365 ലക്ഷത്തിലധികവും സഹകരണ ബാങ്കുകളിൽ 1,178 ലക്ഷത്തിലധികവും അപേക്ഷകളുണ്ട്. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ, സംയുക്ത വായ്പക്കാർ, പാട്ടക്കർഷകർ, വാക്കാൽ ഭൂമി പാട്ടത്തിനെടുത്തവർ, പങ്കുകൃഷിക്കാർ, കർഷകരുടെ സ്വയംസഹായസംഘങ്ങൾ, സംയുക്ത ബാധ്യതാ സംഘങ്ങൾ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 2019ൽ ക്ഷീരവികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ഗ്രാമീണ സഹകരണ ബാങ്കുകൾക്കുമായി നബാർഡ് ഇ-കിസാൻ ക്രെഡിറ്റ് കാർഡ് പോർട്ടൽ ആരംഭിച്ചു. ബാങ്ക് ശാഖയിൽ പോകാതെ അപേക്ഷ സമർപ്പിക്കാം. സമീപത്തെ പൊതുസേവന കേന്ദ്രത്തിലൂടെയും വിളവായ്പയ്ക്ക് അപേക്ഷിക്കാം. ഏകദേശം രണ്ടുദിവസത്തിനകം നടപടികൾ പൂർത്തിയാക്കി വായ്പ അനുവദിക്കാൻ സംവിധാനമുണ്ട്. സർക്കാർ, റിസർവ് ബാങ്ക്, നബാർഡ്, ബാങ്കുകൾ എന്നിവ സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ, ക്യാമ്പുകൾ, വാർഷിക സാമ്പത്തിക സാക്ഷരതാ വാരം എന്നിവയിലൂടെ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തുന്നു.
പ്രധാനമന്ത്രി ജൻധൻ യോജന ഓരോ കുടുംബത്തിനും കുറഞ്ഞത് ഒരു അടിസ്ഥാന ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്നു. വായ്പ, ഇൻഷുറൻസ്, പെൻഷൻ, റുപേ ഡെബിറ്റ് കാർഡ്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവയും ലഭ്യമാക്കുന്നു. കിസാൻ ക്രെഡിറ്റ് കാർഡിനെ റുപേ സംവിധാനവുമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. 2026 ജൂൺ 24വരെ 58.63 കോടിയിലധികം ജൻധൻ അക്കൗണ്ടുകൾ തുറന്നു. നിക്ഷേപം മൂന്നുലക്ഷം കോടി രൂപ കവിഞ്ഞു. അക്കൗണ്ടുകളിൽ 32.68 കോടി, അതായത് 55.7 ശതമാനം സ്ത്രീകളുടേതാണ്. 45.62 കോടി അക്കൗണ്ടുകൾ, അതായത് 77.8 ശതമാനം ഗ്രാമീണ-അർധനഗര മേഖലകളിലാണ്.
2022 ജൂണിൽ ആരംഭിച്ച ജൻ സമർഥ് പോർട്ടൽ കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള സർക്കാർ വായ്പാ-സബ്സിഡി പദ്ധതികളെ ബന്ധിപ്പിക്കുന്ന ഏകജാലക ഡിജിറ്റൽ സംവിധാനമാണ്. ഗുണഭോക്താക്കൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പദ്ധതികളിലേക്ക് എളുപ്പത്തിൽ എത്താൻ ഇത് സഹായിക്കുന്നു. അനുയോജ്യമായ പദ്ധതി കണ്ടെത്തുന്നതുമുതൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കുന്നതുവരെ ഓൺലൈനായി സൗകര്യമൊരുക്കുന്നു.
ജൻധൻ ദർശക് ആപ്പ് ബാങ്ക് ശാഖകൾ, എടിഎമ്മുകൾ, ബാങ്ക് മിത്രമാർ, പൊതുസേവന കേന്ദ്രങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്നു. ഗ്രാമങ്ങളിലെ ബാങ്കിങ് ലഭ്യത നിരീക്ഷിക്കാനും സർക്കാർ ഇത് ഉപയോഗിക്കുന്നു. 2025 മാർച്ച് ആറിലെ കണക്കുപ്രകാരം രാജ്യത്തെ 99.92 ശതമാനം ഗ്രാമങ്ങളിലും അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിൽ ബാങ്കിങ് സേവനകേന്ദ്രമുണ്ട്. ദാദ്രാ നഗർ ഹവേലിയിലെ ഗ്രാമങ്ങളിൽ പൂർണ സേവനപരിരക്ഷയും കൈവരിച്ചു.
അനൗദ്യോഗിക വായ്പയെ ആശ്രയിച്ചിരുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥ ഇപ്പോൾ സ്ഥാപനങ്ങളും സർക്കാർ നയങ്ങളും നയിക്കുന്ന വൈവിധ്യമാർന്ന സംവിധാനമായി മാറുകയാണ്. ഡിജിറ്റൽ സേവനങ്ങൾ, ബാങ്കുകളുടെ വ്യാപനം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവ വായ്പാ നടപടികൾ കൂടുതൽ എളുപ്പവും വേഗമുള്ളതുമാക്കുന്നു. കൃഷിക്കും അനുബന്ധ മേഖലകൾക്കും കുറഞ്ഞ ചെലവിൽ സമയബന്ധിത വായ്പ ലഭ്യമാക്കുന്നതിലൂടെ ഗ്രാമീണ ഉപജീവനം ശക്തിപ്പെടുത്താനും ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കാനുമാണ് ശ്രമം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

