കൊച്ചി, 2026 ജൂൺ 18 –
ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചു. കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഇതിനകം തന്നെ ആവശ്യത്തിലധികം സമയം നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിലെ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും സംഘം കോടതിയെ അറിയിച്ചു.
2025ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. പാളികൾ അഴിച്ചുമാറ്റി കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആർക്കൊക്കെ വീഴ്ച സംഭവിച്ചുവെന്ന വിവരവും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.