പരവൂര്‍: സെമി ഹൈസ്പീഡ് ട്രെയിന്‍ രംഗത്ത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്ന പുതിയ പദ്ധതിയുമായി റെയില്‍വേ ബോര്‍ഡ് .മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള രണ്ട് പുതിയ ട്രെയിന്‍സെറ്റുകള്‍ നിര്‍മിക്കാന്‍ റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി. ഇതോടെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേഗക്കുതിപ്പിന് വഴിതുറക്കും.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വഴിയാണ് ട്രെയിനുകള്‍ നിർമിക്കുന്നത്.
നിലവില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍. എന്നാല്‍ പുതിയ ട്രെയിനുകള്‍ ഈ പരിധി 220 കിലോമീറ്ററായി ഉയര്‍ത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഇവയുടെ സാധാരണ സര്‍വീസ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) വഴിയാണ് ട്രെയിനുകള്‍ യാഥാര്‍ഥ്യമാകുന്നത്.
.രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള കരാര്‍ ബിഇഎംഎല്ലിന് നല്കി
അതിവേഗ ട്രെയിനുകള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് നല്കി. ഓരോ ട്രെയിനിലും 16 കോച്ചുകള്‍ വീതമുണ്ടാകും. ഒരു കോച്ചിന് 27.86 കോടി എന്ന കണക്കില്‍ 866.87 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റീല്‍ ബോഡിയുള്ള കോച്ചുകള്‍, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ സംവിധാനം, അത്യാധുനിക സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്.
അതിവേഗ യാത്രയില്‍ വിപ്ലവകരമായ മാറ്റം
യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം സമയം ലാഭിക്കാനും പുതിയ ട്രെയിനുകള്‍ സഹായിക്കും. ബ്രോഡ്ഗേജ് പാതകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്ന ഈ ട്രെയിനുകള്‍ അതിവേഗ യാത്രയില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരിക. ഡിജിറ്റല്‍ സംവിധാനങ്ങളും മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തി ലോകോത്തര നിലവാരത്തിലാണ് ഇവ ട്രാക്കിലിറങ്ങുക.
