ബെയ്റൂത്ത് | ഇറാനുമായി വെടിനിർത്തലിൽ എത്തിയതിന് പിന്നാലെ ലെബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്റായേൽ. യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും ഭയാനകമായ ദിനങ്ങളിലൊന്നായിരുന്നു ഇന്ന് (ഏപ്രിൽ 8). വെറും പത്ത് മിനിറ്റിനുള്ളിൽ ലെബനനിലുടനീളം നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്റായേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം നടത്തിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈലുകൾ പതിച്ചു
തലസ്ഥാനമായ ബെയ്റൂട്ടിന്റെ ഹൃദയഭാഗങ്ങൾ ഉൾപ്പെടെ ജനവാസ മേഖലകളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈലുകൾ പതിച്ചു. മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നുവെന്ന പ്രതീക്ഷകൾക്കിടയിലാണ് അപ്രതീക്ഷിതമായി ഈ ആക്രമണമുണ്ടായത്. എന്നാൽ ലെബനനിൽ വെടിനിർത്തൽ ബാധകമല്ലെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ പ്രദേശം വീണ്ടും യുദ്ധഭീതിയിലായി.
നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ആഘാതം വിവരിക്കാനാവാത്തതാണെന്ന് നോർവീജിയൻ റീഫ്യൂജി കൗൺസിൽ (NRC) മേധാവി ജാൻ എഗ്ലാൻഡ് വ്യക്തമാക്കി. ബെയ്റൂട്ടിലെയും മറ്റ് നഗരങ്ങളിലെയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 1982-ലെ ഇസ്രായേൽ അധിനിവേശത്തിന് സമാനമായ സാഹചര്യമാണ് നിലവിൽ ബെയ്റൂട്ടിലുള്ളതെന്ന് അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുപ്രകാരം അറുപതിലധികം സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. വൻതോതിലുള്ള മരണസംഖ്യയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തതോടെ പല ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരോട് അടിയന്തരമായി ജോലിക്ക് ഹാജരാകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് യുഎൻ പ്രതിനിധികൾ .
അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഈ സൈനിക നടപടിക്കെതിരെ ഉയരുന്നത്. തോക്കുകൾ കൊണ്ട് ഒരു പക്ഷത്തിനും വിജയം നേടാനാവില്ലെന്നും ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും യുഎൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. .അതേസമയം, ലെബനനിലെ ആക്രമണത്തിലൂടെ വെടിനിർത്തൽ കരാർ ലംഘിച്ച ഇസ്റായേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്റായേലിന്റെ ഈ നടപടിക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകാൻ ഇറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. നിലവിൽ ലെബനനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. .
