ന്യൂഡൽഹി: ലോക്സഭയിലും കേരളമടക്കം എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതാണ് 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം. ഇതിനായി നിലവിലെ എംപിമാരുടെ എണ്ണത്തിൽ വർധന വരുത്താനാണ് പുതിയ ഭരണഘടനാ ഭേദഗതി പാസാക്കുന്നത്. ലോക്സഭയുടെ മൊത്തം അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കുന്നത് അടക്കമുള്ള ബില്ലുകളാണ് കേന്ദ്രം ആലോചിക്കുന്നത്.
ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 50 ശതമാനം കൂട്ടുന്നതിന് പുതിയ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമസഭകളിലെ എംഎൽഎമാരുടെ എണ്ണത്തിലും സമാന വർധന വരുത്താൻ ഇതേരീതിയിൽ നിയമ ഭേദഗതി വേണം. നിലവിലെ പട്ടികജാതി, വർഗ സംവരണ സീറ്റുകൾ ഉൾപ്പെടെയാകും വനിതകൾക്ക് 33 ശതമാനം സംവരണം. സംവരണ സീറ്റുകൾ പിന്നീട് റൊട്ടേഷൻ സംവിധാനത്തിൽ മാറും.
കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നു.
.വിഷുവിന്റെ പിറ്റേന്ന് തുടങ്ങുന്ന ത്രിദിന പാർലമെന്റ് സമ്മേളനം പുതിയ നിയമ ഭേദഗതികൾ ചർച്ച ചെയ്യും. 15 വർഷത്തേക്കാകും ആദ്യം സീറ്റുകൾ സംവരണം ചെയ്യുക. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാകും.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലായേക്കും
ദേശീയ ജനസംഖ്യാ കണക്കെടുപ്പായ സെൻസസും അതിനുശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷമേ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുകയുള്ളൂവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023ൽ പറഞ്ഞത്.2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലാകുമെന്ന പ്രഖ്യാപനം ശരിയായേക്കും. 27 വർഷമായി ചർച്ചയിലിരിക്കുന്ന വനിതാ സംവരണ ബിൽ 2023ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണു പാസായത്. 454 എംപിമാർ അനുകൂലിച്ചു. എഐഎംഐഎമ്മിലെ രണ്ടു മുസ്ലിം എംപിമാർ മാത്രം എതിർത്തും വോട്ട് ചെയ്തു.


