രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്ന് സർക്കാർ

ന്യൂഡൽഹി | പശ്ചിമേഷ്യയിൽ ഇസ്റാഈൽ, ഇറാൻ, യു എസ് രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്ന് സർക്കാർ രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പുനൽകി. യുദ്ധം മൂലമുണ്ടാകാനിടയുള്ള നയതന്ത്ര, തന്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽ പി ജി യുടെയും വിതരണത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയുടെ എൽ പി ജി ആവശ്യത്തിന്റെ 60 ശതമാനവും ആഭ്യന്തര ഉൽപ്പാദനത്തിലൂടെയാണ് നികത്തുന്നത്. ബാക്കിയുള്ളവ ഇറക്കുമതിയിലൂടെ കൃത്യമായി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. അതേസമയം, വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും വിശദമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ യോഗത്തിന്റെ ഫോർമാറ്റിൽ അതൃപ്തി രേഖപ്പെടുത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോണിയാ ഗാന്ധി ആശുപത്രിയിലായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. തൃണമൂൽ കോൺഗ്രസ് പ്രതിനിധികളും യോഗത്തിന് എത്തിയില്ല.

ഏഴ് ശാക്തീകരണ ഗ്രൂപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നൽകിയിട്ടുണ്ട്.

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ഇന്ധനം, വളം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ഏഴ് ശാക്തീകരണ ഗ്രൂപ്പുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ദീർഘകാലം നീണ്ടുനിന്നേക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ പാർലമെന്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെന്റിൽ മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ എന്നിവരും വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →