ന്യൂഡൽഹി: പാമ്പിൻവിഷം ലഹരിവസ്തുവായി ഉപയോഗിക്കുന്നത് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിനു കീഴിൽ വരില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പാമ്പിൻവിഷം രാസലഹരിയുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
എൻഡിപിസി നിയമപ്രകാരം കുറ്റം ചുമത്താനാകില്ല
വിദേശികളെ ക്ഷണിച്ച് പാമ്പിൻവിഷം ലഹരിവസ്തുവായി നൽകിയതുമായി ബന്ധപ്പെട്ട് യുട്യൂബർ എൽവിഷ് യാദവ് സിദ്ധാർഥിന് എതിരായ കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.ലഹരിവസ്തുവായി പാമ്പിൻവിഷം ഉപയോഗിച്ചെങ്കിലും അത് രാസലഹരിയുടെ പരിധിയിൽ വരാത്ത സാഹചര്യത്തിൽ എൻഡിപിസി നിയമപ്രകാരം കുറ്റം ചുമത്താനാകില്ലെന്നു കോടതി നിരീക്ഷിച്ചു. തുടർന്ന് എൽവിഷിനെതിരായ കേസ് കോടതി റദ്ദാക്കി.
വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികൾക്കെതിരേ പരാതി നൽകിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്ന് കോടതി വ്യക്തമാക്കി. നിയമപ്രകാരം ഒരു അംഗീകൃത അധികാരിയുടെ പരാതി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
