ന്യൂഡല്‍ഹി| ഡല്‍ഹിയിലെ റിതാല മേഖലയില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു. അപകത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാർച്ച് 5 വ്യാഴാഴ്ച പുലര്‍ച്ചെ 4.15നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയശേഷം നടത്തിയ തിരച്ചിലില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ബിഹാര്‍, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലമാണിവിടം
ചേരിയില്‍ അടുത്തടുത്ത നിലയിലാണ് കുടിലുകള്‍ സ്ഥാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ വേഗത്തില്‍ പടര്‍ന്നു. ഡല്‍ഹി അഗ്നിരക്ഷാ സേനയുടെ 18 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം പോലീസും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. ബിഹാര്‍, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലമാണ് ഇവിടം. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
