തിരുവനന്തപുരം : ആശുപത്രിയിൽ കുട്ടികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ ചികിത്സ നൽകിയില്ല എന്നത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച പൊതു നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പിന്റെ വ്യക്തത. കമ്മീഷൻ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാൻ സർക്കാറിന്റെ എല്ലാ ആരോഗ്യ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലെ വിജിലൻസ് വിഭാഗം ഇത് സംബന്ധിച്ച് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
ആരോഗ്യ സ്ഥാപനങ്ങളിലും സി സി ടി വി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണം
ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ കുട്ടികൾക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആശുപത്രികൾ ബാലാവകാശ സൗഹൃദമാക്കുന്ന തിനാവശ്യമായ നടപടികൾ സ്വീകരിക്കണം. അടിയന്തിര ഘട്ടങ്ങളിൽ പരിക്ക് പറ്റി വരുന്ന കുട്ടികൾക്ക് പരമാവധി വേഗത്തിൽ ചികിത്സ ഉറപ്പ് വരുത്തണം. കുട്ടികൾക്ക് ഭയം ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നത് സാക്ഷര സമൂഹത്തിന് ചേർന്നതല്ലെന്ന് മനസ്സിലാക്കി സഹാനുഭൂതിയോടെ പെരുമാറുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകണം. ചികിത്സ തേടി വരുന്ന കുട്ടികളോട് ബാല സൗഹൃതപരമായ സമീപനം ആരോഗ്യ പ്രവർത്തകർ സ്വീകരിക്കുവാൻ ശ്രദ്ധിക്കണം. പരാതിക്കിടയായ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനും ആരോഗ്യ പരിരക്ഷയും സുരക്ഷിതവും സുതാര്യവുമാക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും സുരക്ഷ ഉറപ്പാക്കാൻ സി സി ടി വി ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിക്കുവാൻ എല്ലാ സർക്കാർ ആശുപത്രികളിലും നടപടി സ്വീകരിക്കണം. എന്നീ നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയതെന്ന് ആരോഗ്യ വകുപ്പ് വിജിലൻസ് നിലവിൽ വ്യക്തമാക്കുന്നത്.
അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതിയിലാണ് കമ്മിഷൻ പൊതു മാർഗ്ഗനിർദ്ദേശം നൽകിയത്
കഴിഞ്ഞ ജൂലൈ മാസമാണ് കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കുട്ടികൾക്ക് അടിയന്തിര സ്വഭാവത്തിൽ ചികിത്സ നൽകിയില്ലെന്നും ഡോക്ടർ മോശമായി പെരുമാറിയെന്നും കാണിച്ച് അഡ്വ. കുളത്തൂർ ജയ്സിങ് നല്കിയ പരാതിയിലാണ് കമ്മിഷൻ പൊതു മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നത് .
