കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്ററുകൾ പതിച്ചതിനെച്ചൊല്ലി വലിയ വിവാദം. സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പരസ്യമായി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകുകയും ചെയ്തു. എൽഡിഎഫ് നടത്തുന്ന ഒരു പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട പോസ്റ്ററുകളാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപവും പള്ളിയുടെ മതിലിലും പതിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് നീചമായ നടപടി
ലക്ഷക്കണക്കിന് ആളുകൾ ആദരവോടെ കാണുന്ന ഉമ്മൻ ചാണ്ടിയുടെ കല്ലറയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് അങ്ങേയറ്റം നീചമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളിയിൽ ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ എൽഡിഎഫ് ബോധപൂർവം ചെയ്യുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി
എൽഡിഎഫ് ജാഥയുടെ ഭാഗമായുള്ള പോസ്റ്ററുകളായതിനാൽ, സഖ്യകക്ഷി നേതാവായ ജോസ് കെ. മാണി ഇതിന് മറുപടി പറയണമെന്നും മാപ്പ് പറയണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. പള്ളി അധികൃതരുടെയും വിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തിയെന്നും അതിക്രമിച്ചു കയറി പോസ്റ്റർ പതിച്ചുവെന്നും കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
.
