കോട്ടയം: രാസവളം വിലയിലെ കുതിപ്പ് കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടിയായി. നെല്ല് ഉള്‍പ്പെടെ കൃഷികള്‍ക്ക് വളപ്രയോഗം നടത്തേണ്ട സമയത്താണ് വിലയില്‍ വീണ്ടും കുതിപ്പ്. ഓരോ ഇനം വളത്തിനും 50 -400 രൂപയുടെ വരെ വര്‍ധനവാണുണ്ടായത്. ഉത്പാദനം കുറച്ചതോടെ രാസവളം ക്ഷാമം രൂക്ഷമാണ്. പൊതുമേഖലാസ്ഥാപനമായ ഫാക്ട് ഉത്പാദിപ്പിക്കുന്ന ഫാക്ടംഫോസ്, എന്‍പികെ കോംപ്ലക്സ് (15,15,15) എന്നിവയയ്ക്കും വിലകൂടി.
പൊട്ടാഷ് കിട്ടാനില്ല
മുന്‍പ് കര്‍ഷകര്‍ക്ക് നേരിട്ടായിരുന്നു സബ്സിഡിയെങ്കില് 2017 മുതല്‍ കമ്പനികള്‍ക്കാണ് നല്‍കുന്നത്. സബ്സിഡിയിലുണ്ടാകുന്ന കുറവ് മറികടന്ന് ലാഭമുണ്ടാക്കാന്‍ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികള്‍ മത്സരിച്ച് വില തോന്നുംവിധം കൂട്ടുകയാണ്. വളത്തിന്റെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡിന് അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് മറ്റൊരു കാരണം. പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണിത്. ചൈന, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായി വളം ഇറക്കുമതി. പൊട്ടാഷ് കിട്ടാനില്ലാത്തത് നെല്‍കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. അമോണിയം ഫോസ്ഫേറ്റ് അടങ്ങുന്ന ഫാക്ടംഫോസ് കൃഷിയില്‍ അവശ്യമാണ്.
ഒരേക്കറില്‍ 75 തെങ്ങിന് വളമിടാന്‍ 22,000 രൂപയാകും.
.യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് നെല്ലിന് ഇടേണ്ടത്. ഏക്കറൊന്നിന് ഏക്കറിന് 50 കിലോഗ്രാം ഫാക്ടംഫോസ്, 20 കിലോഗ്രാം പൊട്ടാഷ്, 15 കിലോഗ്രാം മുതല്‍ 25 കിലോഗ്രം വരെ യൂറിയ എന്ന ക്രമത്തിലാണ് നെല്ലിന് നല്‍കുന്നത്.ഒരു തെങ്ങിന് വര്‍ഷം മൂന്നു കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ രാസവളം വേണ്ടി വരും. ഒരേക്കറില്‍ 75 തെങ്ങിന് വളമിടാന്‍ 22,000 രൂപയാകും.
