തിരുവനന്തപുരം : കുമ്പള ടോളിൽ വച്ച് കാറിൽ നിന്ന് യുവാവിനെ ബലാൽക്കാരമായി പോലീസ് സംഘം വലിച്ചിറക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ -ൽ വാസ്തവ വിരുദ്ധം എഴുതി ചേർത്ത പോലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനു മായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സർക്കാർ നയത്തെ പോലീസ് അധികാരത്തിന്റെ മറവിൽ അട്ടിമറിച്ചു.
പൊതുജനങ്ങളോട് വളരെ മാന്യമായി പെരുമാറണമെന്ന സർക്കാർ നയത്തെ പോലീസ് അധികാരത്തിന്റെ മറവിൽ അട്ടിമറിച്ച സംഭവമാണ് കേസിന് പിന്നിലുള്ള യാഥാർത്ഥ്യമെന്ന് ടോൾ ബൂത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാറിൽ ഇരുന്ന് കൊണ്ട് പോലീസിനോട് ടോൾ പിരിക്കുന്നതിലെ മാനദണ്ഡങ്ങൾ സംസാരിച്ച യുവാവിന് നേരെ അനാവശ്യ തർക്കത്തിൽ പോലീസ് ഏർപ്പെട്ടു. മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചശേഷം കാറിനുള്ളിൽ നിന്നും യുവാവിനെ സംഘം ചേർന്ന് ബലാൽക്കാരമായി വലിച്ചിറക്കി റോഡിലൂടെ ഇഴച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ച് കേസ് എടുക്കുകയായിരുന്നു.
എഫ് ഐ ആർ – ൽ വാസ്തവ വിരുദ്ധം എഴുതി ചേർത്ത ഉദ്യോഗസ്ഥനെതിരെ നടപടി വേണം
കാറിൽ സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നത് പോലും പോലീസ് പരിഗണിക്കാതെ യുവാവിനെ അനാവശ്യമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ടോൾ ബൂത്തിനരിൽ നിന്ന യുവാവ് ഓടി പോകാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്തതായി എഫ് ഐ ആർ -ൽ പോലീസ് എഴുതി ചേർത്തു. വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് ടോൾ ബൂത്തിലെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനം കണ്ടതാണ്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് നടത്തണമെന്നും എഫ് ഐ ആർ – ൽ വാസ്തവ വിരുദ്ധം എഴുതി ചേർത്ത ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്
