തിരുവനന്തപുരം: വിളപ്പിൽശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ വീഴ്ചയുണ്ടായില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ആശുപത്രി അടച്ചിട്ടത്. ഒന്നര മിനിട്ടിനുള്ളിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിക്ക് സാധ്യമായ ചികിത്സ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു.
ജനുവരി 26 തിങ്കളാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു.
മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിസ്മീറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
