.
കൊച്ചി: നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. സർവേ തടയണമെന്ന ഹർജിയിൽ സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സർവേയ്ക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സർക്കാരിന്റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സർവേയ്ക്കെതിരേ രണ്ട് ഹർജികൾ കോടതിയുടെ മുമ്പിലെത്തിയത്.
പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടക്കുന്നതെന്ന്
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ. സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തതവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ജനുവരി15 വ്യാഴാഴ്ചയ്ക്ക് മുമ്പ് എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. കേസ് 15ന് വീണ്ടും പരിഗണിക്കും.
സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്നും കോടതി
ജനങ്ങളുടെ ആവശ്യങ്ങളറിയാൻ സർക്കാർ സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള ശ്രമം തടയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു
