മൈസൂരു: ലഹരിവിൽപ്പനക്കേസിൽ മൈസൂരു സെൻട്രൽ ജയിലിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. സംഭവത്തിൽ മകന്റെ സുഹൃത്തിനെയും അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്.
സുരക്ഷാപരിശോധനയ്ക്കിടെ ജീൻസിന്റെ കീശയിൽ കഞ്ചാവ്.
ഉമേഷിന്റെയും രൂപയുടെയും മകൻ ആനന്ദ് ലഹരിവിൽപ്പനക്കേസിൽ അറസ്റ്റിലായി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ആനന്ദിന് വസ്ത്രമെത്തിക്കാനാണ് മാതാപിതാക്കളായ ഇരുവരും ജയിലിലെത്തിയത്. എന്നാൽ, സുരക്ഷാപരിശോധനയ്ക്കിടെ ആനന്ദിന് നൽകാൻ കൊണ്ടുവന്ന ജീൻസിന്റെ കീശയിൽ കാർബൺ പേപ്പറിൽ പാക്കുചെയ്ത പേസ്റ്റ് രൂപത്തിലുള്ള ആറുപൊതി കഞ്ചാവ് കണ്ടെടുത്തു. ജയിൽ ഗാർഡിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇരുവരെയും മാണ്ഡി പോലീസിന് കൈമാറി
മകന്റെ സുഹൃത്ത് സുരേഷ് പറഞ്ഞതനുസരിച്ചാണ് മകന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് ഇവർ ഗാർഡിനെ അറിയിച്ചു. ഗാർഡ് ഇരുവരെയും മാണ്ഡി പോലീസിന് കൈമാറി. തുടർന്ന് സുരേഷിനെ മാണ്ഡി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ മൈസൂരു സെൻട്രൽ ജയിലിലേക്ക് അയച്ചു
