ഊട്ടി: നീലഗിരി ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങൾ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. മാവനല്ലാ സ്വദേശിനിയായ ബി. നാഗിയമ്മാള്‍(65)ആണ് കൊല്ലപ്പെട്ടത്. നവംബർ 24 തിങ്കളാഴ്ച ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്തെ പുഴയ്ക്ക് സമീപം ആടുകളെ മേയ്ക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല..
നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. ഗണേശന്‍ പറഞ്ഞു. പുലര്‍ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാനടക്കം ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി മേഖലയിൽ 20 ക്യാമറകൾ സ്ഥാപിച്ചിട്ടുളളതായും അദ്ദേഹം അറിയി്ച്ചു.കടുവയെ തിരിച്ചറിയാനുളള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
