തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കൽ പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്. വിധി പകർപ്പ് ലഭിച്ചതിന് ശേഷം വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും തെരുവുനായ വിഷയത്തിൽ കേരളം ഇതുവരെ സ്വീകരിച്ച നടപടികൾ അതിൽ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകൂടി പ്രായോഗികമായ നിർദേശമാണ് ആവശ്യമെന്നും മന്ത്രി
തെരുവുനായ്ക്കളെ മുഴുവൻ പൊതുസ്ഥലത്ത് നിന്ന് മാറ്റണമെന്ന് പറയുമ്പോൾ എവിടെ കൊണ്ടുപോയി പാർപ്പിക്കുമെന്ന് മന്ത്രി ചോദിച്ചു. ആളുകൾക്ക് താമസിക്കാൻ ഭൂമി കണ്ടെത്താൻ തന്നെ പ്രയാസപ്പെടുകയാണ്. അപ്പോൾ എങ്ങനെ തെരുവുനായ്ക്കൾക്ക് വേണ്ടി ഷെൽറ്റർ ഉണ്ടാക്കും. എബിസി കേന്ദ്രം ആരംഭിക്കാൻ ശ്രമിച്ചാലും ഷെൽറ്റർ നിർമ്മിക്കാൻ ശ്രമിച്ചാലും പ്രതിഷേധം ശക്തമാണ്. അതിനാൽ കുറച്ചുകൂടി പ്രായോഗികമായ നിർദേശമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
