കൊച്ചി: തിരുവനന്തപുരം-മുംബയ് സ്പെഷ്യല്‍ ട്രെയിനിന്റെ പിന്നിലെ ജനറല്‍ കോച്ചില്‍ ഉറങ്ങിക്കിടന്ന മലപ്പുറം സ്വദേശിയായ ഐ.ടി പ്രൊഫഷണലിന്റെ ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ് അടങ്ങുന്ന ബാഗ് ഒക്ടോബർ 23ന് പുലർച്ചെ മോഷണം പേയിരുന്നു. ട്രെയിനില്‍ നിന്ന് ബാഗുമായി എറണാകുളം നോർത്ത് സ്റ്റേഷനില്‍ പ്രതി ഇറങ്ങുന്നതും മറ്റൊരു ട്രെയിനില്‍ കയറി ആലുവയിലേക്ക് പോകുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവയില്‍ നിന്ന് സേതു മധുവിനെ കസ്റ്റഡിയിലെടുത്തത്. പ്രതി തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പ് വരുവിളാകം പുരയിടത്തില്‍ സേതു മധുവിനെ (22) 26 ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
. ലാപ്ടോപ്പ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതായി മോഷ്ടാവ് മൊഴി നൽകി
റെയില്‍വേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, സി.ഐ ബാലൻ, എസ്.ഐമാരായ നിസാറുദ്ദീൻ, ഇ.കെ. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിൽ ആലുവയിലേക്കുള്ള വാതില്‍പ്പടി യാത്രക്കിടെ ലാപ്ടോപ്പ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി മൊഴി നൽകി .ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന 3000 രൂപയുടെ ലാപ്ടോപ്പ് ചാർജറും മൊബൈല്‍ഫോണ്‍ ചാർജറും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ലാപ്ടോപ്പ് ഉപേക്ഷിച്ചെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എറണാകുളം സെക്ഷനില്‍ ഈ മാസം ട്രെയിനുകളില്‍ നടന്ന മൂന്ന് മോഷണക്കേസുകളിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലാപ്ടോപ്പ് ഉപേക്ഷിച്ചെന്ന് മൊഴി നല്‍കിയത്. .
ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രതി മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
ആലുവ മുട്ടത്തെ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലായിരുന്ന പ്രതിക്ക് അത്താണിയിലെ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. തുടർന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. എഗ്മോർ ചെന്നൈ-ഗുരുവായൂർ എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത ഭൂജല വകുപ്പ് ഉദ്യോഗസ്ഥന്റെ 1.50 ലക്ഷം രൂപയുടെ ലാപ്ടോപ്പും മാവേലി എക്സ്‌പ്രസില്‍ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയുടെ 40,000 രൂപയുടെ മൊബൈലും കവർന്നത് സേതു മധുവാണെന്ന് സൂചനയുണ്ട്
