കൊച്ചി | എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ച് നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. ഒക്ടോബർ 22 ന് രാത്രി ഏഴുമണിയോടെയാണ് രണ്ടുപേര്‍ സൃഷ്ടികള്‍ കീറി എറിഞ്ഞത്. ‘അന്യവല്‍കൃത ഭൂമിശാസ്ത്രങ്ങള്‍’ (എസ്‌ട്രേഞ്ച്ഡ് ജ്യോഗ്രഫീസ്) പ്രദര്‍ശനത്തിന്റെ പേരില്‍ കേരള ലളിതകലാ അക്കാദമിക്കെതിരെ വിമര്‍ശനം ചൂടുപിടിക്കുന്നതിനിടെയാണ് ‘ഗോ ഈറ്റ് യുവര്‍ ഡാഡ്’ എന്ന ലിനോകട്ട് സൃഷ്ടി ഇവര്‍ കീറി എറിഞ്ഞത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യൂറേറ്റര്‍ എം എല്‍ ജോണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഇതു പ്രദര്‍ശിപ്പിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടില്ല
നോര്‍വേയിലെ തീവ്രവലതുപക്ഷ വിഭാഗത്തില്‍ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകള്‍ ചേര്‍ത്ത് 2021ല്‍ സില്‍ക്കില്‍ ചെയ്ത് ‘ദ് നോര്‍വീജിയന്‍ ആര്‍ട്ടിസ്റ്റിക് കാനന്‍’ ആണ് ഹനാന്റെ പ്രദര്‍ശനത്തില്‍ പ്രധാനം. ഇതു പ്രദര്‍ശിപ്പിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തിന്റെ പ്രതികരണം.
ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെന്‍സര്‍ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യമല്ല
കലാസൃഷ്ടിയില്‍ ഇത്തരം ഉള്ളടക്കമുണ്ടെങ്കില്‍ അതു സംബന്ധിച്ച സൂചന നല്‍കണമെന്നാണ് രീതി. ദര്‍ബാര്‍ ഹാളില്‍ ഇതിന്റെ അറിയിപ്പുവച്ചിട്ടുണ്ട്. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെന്‍സര്‍ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യമല്ലെന്നും മുരളി ചീരോത്ത് വ്യക്തമാക്കിയിരുന്നു.
