മാഡ്രിഡ് : സ്‌പെയിനിലെ ഒരു ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താനായി കൊണ്ടുപോകുന്നതിനിടെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം നഷ്ടപ്പെട്ടു. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രനാഡയിലേക്ക് പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം അപ്രത്യക്ഷമായത്. 600,000 യൂറോ (6.15 കോടി രൂപ) വിലമതിക്കുന്ന, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച ‘സ്റ്റില്‍ ലൈഫ് വിത്ത് ഗിറ്റാര്‍’ എന്ന ചിത്രമാണ് നഷ്ടമായിരിക്കുന്നത്.
സംഭവത്തിൽ സ്പാനിഷ് പോലീസ് സത്വര അന്വേഷണം നടത്തിവരുന്നു.
പിക്കാസോ ചിത്രങ്ങളുടെ മൂല്യം വളരെ വലുതായതിനാല്‍ സൃഷ്ടികള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത് പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം കാണാതായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സ്പാനിഷ് പോലീസ് സത്വര അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പ്രതികരിച്ചു.കഴിഞ്ഞയാഴ്ച കാജഗ്രനാഡ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ വെക്കാനിരുന്നതായിരുന്നു ഈ ചിത്രമെന്ന് പ്രാദേശിക പത്രമായ ‘ഐഡിയല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ദേശീയ പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെങ്കിലും രഹസ്യസ്വഭാവം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
