വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്നും റഷ്യയിൽനിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഇന്ത്യയെ ശിക്ഷിക്കാൻ യു.എസിന് ഉദ്ദേശ്യമില്ലെന്നും ഏതുവിധേനയും യുക്രൈനിലെ യുദ്ധം തീർക്കുക മാത്രമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ ക്രിസ് പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യൻ ചരക്കുകൾക്ക് യു.എസ് 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യൻ ചരക്കുകൾക്കുള്ള യു.എസ് തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തു. അത് ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കേയാണ് സെക്രട്ടറിയുടെ പ്രസ്താവന.
“ലോകത്ത് അനേകം എണ്ണ കയറ്റുമതിക്കാരുണ്ട്. റഷ്യൻ എണ്ണ വാങ്ങാൻ ആരും താത്പര്യപ്പെടുന്നില്ല. അതുവാങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. പക്ഷേ, കുറഞ്ഞവിലയ്ക്ക് കിട്ടുന്നതുകൊണ്ട് അവരത് വാങ്ങുന്നു. ആഴ്ചതോറും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനാണ് ഈ എണ്ണപ്പണമുപയോഗിക്കുന്നതെന്ന കാര്യം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു” -ക്രിസ് കുറ്റപ്പെടുത്തി
