തൃശ്ശൂർ: സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായി കണക്ക്. 2024-25-ൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 14 ശതമാനം പേർ 19-നും 25-നും ഇടയിൽ പ്രായമുളളവരാണ്. സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളിൽ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ.
ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം ഊർജിതമാക്കാൻ തീരുമാനം
മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളിൽ എച്ച്ഐവി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന കാംപെയ്‌നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.
