കൊച്ചി: പതിനാലു വയസ്സുകാരനെ അമ്മൂമ്മയുടെ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസിൽ പ്രതി അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടർ ആണ് പിടിയിലായത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാൾ കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത് തുടങ്ങിയത്.
അമ്മൂമ്മയ്‌ക്കൊപ്പമാണ് 14-കാരന്‍ വര്‍ഷങ്ങളായി കഴിയുന്നത്.
14-കാരന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചു. അമ്മ രണ്ടാമത് വിവാഹം കഴിച്ച് സമീപത്തുതന്നെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.അമ്മൂമ്മയ്‌ക്കൊപ്പമാണ് 14-കാരന്‍ വര്‍ഷങ്ങളായി കഴിയുന്നത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. അമ്മൂമ്മ ഇല്ലാത്ത സമയത്താണ് അമ്മൂമ്മയുടെ സുഹൃത്ത് ലഹരി നൽകിയത്.
കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് വനിതാ സ്റ്റേഷനില്‍ പരാതി നല്‍കി
കുട്ടിയുടെ കൂട്ടുകാരനാണ് പതിനാലുകാരനെ ലഹരിക്കടിമയാക്കിയെന്ന വിവരം രണ്ടാനച്ഛനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് വനിതാ സ്റ്റേഷനില്‍ പ്രവീണിനെതിരേ പരാതി നല്‍കി. കുട്ടിക്ക് കൗണ്‍സലിങ് നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കള്‍ രംഗത്തുവരികയും മാധ്യമങ്ങളെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഇക്കഴിഞ്ഞ ഡിസംബര്‍ 24-ന് വൈകീട്ടായിരുന്നു ആദ്യത്തെ സംഭവം.
പേടിച്ചിട്ട് ആരോടും പറഞ്ഞില്ല
വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ അമ്മൂമ്മയുടെ സുഹൃത്തായ പ്രവീണ്‍ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും വേണ്ടെന്ന് പറഞ്ഞപ്പോൾ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയുമായിരുന്നു. അത് കഴിച്ചതോടെ തലയ്ക്ക് ഭാരം കൂടുന്നതുപോലെ തോന്നി. ശാരീരിക ബുദ്ധിമുട്ടുകള്‍ വേറേയും. ഇക്കാര്യം പേടിച്ചിട്ട് ആരോടും പറഞ്ഞില്ലെന്നുമായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തൽ.
വീട്ടില്‍വച്ച് കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചു
പിന്നീട് 14-കാരന്റെ ജന്മദിനത്തില്‍ വീട്ടില്‍വച്ച് കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചു. പലതവണ നിരസിച്ചു. ഒടുവില്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇതോടെ ചുമ നിര്‍ത്താന്‍ പറ്റാതായി. പിറന്നാള്‍ദിവസം വീട്ടിലെത്തിയ കൂട്ടുകാരന്‍ മറന്നുവച്ച മൊബൈല്‍ ഫോണെടുക്കാന്‍ വന്നപ്പോള്‍ ചുമയ്ക്കുന്നതുകണ്ടു. അതേക്കുറിച്ച് പിറ്റേന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരനോടാണ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞത്. തുടർന്നാണ് കുട്ടിയുടെ മാതാവും രണ്ടാനച്ഛനും വിവരങ്ങൾ അറിഞ്ഞത്.
