ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ബാലിയിൽ അഗ്നിപർവത സ്ഫോടനം. ബാലി വിമാനത്താവളത്തിന് സമീപമുള്ള ഈസ്റ്റ് നുസാ തെൻഗാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോതോബി ലാകീ ലാകീ എന്ന അഗ്നിപർവതമാണ് ജൂൺ 17 ചൊവ്വാഴ്ച വൈകുന്നേരം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് 10,000 മീറ്ററിലധികം (32,800 അടി) ഉയരത്തിൽ ആകാശത്തേക്ക് ചാരം വ്യാപിച്ചു. തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ആകാശത്തേക്ക് ചാരം വ്യാപിക്കുന്നത് 150 കിലോമീറ്റർ ദൂരത്തുനിന്നും ദൃശ്യമായതിനാൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള അപകട മേഖല എട്ട് കിലോമീറ്റർ ചുറ്റളവിലേക്ക് വ്യാപിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
എൻഗുര റായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവർത്തനം നിർത്തിവെച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി എയർലൈനുകൾ ബാലിയിലെ എൻഗുര റായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവർത്തനം നിർത്തിവെച്ചു. ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് യാത്രാമധ്യേ തിരികെ വരാൻ നിർദ്ദേശം നൽകുകയും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയതായി എയർലൈൻ സ്ഥിരീകരിച്ചു.
വിർജിൻ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാർ, എയർ ന്യൂസിലാൻഡ്, സിംഗപ്പൂർ ടൈഗർഎയർ, ചൈന ജുൻയാവോ എയർലൈൻസ്, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
