അഹമ്മദാബാദ്: പട്ടികജാതി-വർഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍കൂടി സംവരണം അനുവദിക്കാൻ കോണ്‍ഗ്രസ് പോരാടണമെന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ . പ്രമേയചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
സർക്കാർ സ്ഥാപനങ്ങളില്‍ അവസരം കുറയുന്നു .
സർക്കാർ സ്ഥാപനങ്ങളില്‍ അവസരം തീരെ കുറയുന്നതു പരിഗണിച്ച് പട്ടികജാതി-വർഗവിഭാഗങ്ങള്‍ക്കു സ്വകാര്യ മേഖലയില്‍കൂടി സംവരണം ഉറപ്പാക്കാൻ കോണ്‍ഗ്രസ് മുൻകൈയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.നിയമനങ്ങള്‍ മരവിപ്പിച്ച് കരാറടിസ്ഥാനത്തില്‍ കേന്ദ്രസർക്കാർ ജീവനക്കാരെ എടുക്കുന്നതുമൂലം എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സംവരണം നഷ്‌ടപ്പെടുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനാല്‍ അവിടെയും തൊഴിലവസരം നഷ്‌ടപ്പെടുകയാണ്. ഇതു പരിഹരിക്കാൻ സ്വകാര്യമേഖലയിലേക്കു സംവരണം വ്യാപിപ്പിക്കണം. -കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു
ക്രൈസ്തവ വോട്ടുകള്‍ കിട്ടാനായി കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു
കേരളത്തില്‍ ക്രൈസ്തവസ്നേഹം നടിക്കുന്ന ബിജെപിക്കാർ ഉത്തരേന്ത്യയില്‍ ക്രൈസ്തവർക്കെതിരേ ആക്രമണങ്ങള്‍ പതിവാക്കിയിരിക്കുകയാണെന്നും അവർ യോഗത്തിൽ ആരോപിച്ചു. വഖഫ് ബില്ലിലൂടെ മുസ്‌ലിംകളെയും ചർച്ച് ബില്ലിലൂടെ ക്രൈസ്തവരെയും ദ്രോഹിക്കാനാണു കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ വോട്ടുകള്‍ കിട്ടാനായി കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവർക്കെതിരേ ആക്രമണം പതിവാക്കിയത്. മണിപ്പുരില്‍ പള്ളികള്‍ തകർക്കുകയും ക്രൈസ്തവരെ വേട്ടയാടുകയും ചെയ്തവരുടെ ലക്ഷ്യം ജനം തിരിച്ചറിയും. -അദ്ദേഹം ചൂണ്ടിക്കാട്ടി.