ന്യൂഡല്‍ഹി| യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കം തുടങ്ങിയതായി സംശയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെന്നു പറയുന്ന നിമിഷപ്രിയയുടെ ശബ്ദസന്ദേശം സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ലഭിച്ചത്.
കേസിന്റെ പശ്ചാത്തലം
2018ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്.
ശബ്ദ സന്ദേശത്തിലെ വെളിപ്പെടുത്തലുകൾ
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നതെന്നും ജയന്‍ ഇടപാള്‍ വ്യക്തമാക്കുന്നു.എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
