ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് കെ.വി തോമസിന്റെ വരുമാനവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
റെസിഡന്റ് കമ്മിഷണർകൂടി യാത്ര ചെയ്യുന്നുണ്ട്
ഞാന്‍ ഇക്കണോമിക് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളത്. 2023 മുതല്‍ 2024 വരെ എന്റെ ചെലവ് അഞ്ചുലക്ഷത്തില്‍ താഴെയാണ്. പിന്നീടുണ്ടായ പ്രശ്നം ആറുലക്ഷം കൂടെ ചോദിച്ചു എന്നതാണ്. ഞാന്‍ റെസിഡന്റ് കമ്മിഷണറെ വിളിപ്പിച്ചു. അദ്ദേഹം കൂടി യാത്ര ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്. ആ പൈസ കൂടി ഉള്‍പ്പെട്ടതാണിത്. – കെ.വി. തോമസ് പറഞ്ഞു.
ഇതൊക്കെ പുഴുങ്ങി തിന്നുമോയെന്ന് ജി. സുധാകരൻ
ഓണറേറിയം ഒരു ലക്ഷം രൂപയാണെന്നും ബാക്കി പെന്‍ഷനാണെന്നും കെ.വി. തോമസ് പറയുന്നു. താന്‍ ജോലി ചെയ്തിട്ടല്ലേ ഇത് കിട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കെ.വി തോമസിന് മാസം പത്തു മുപ്പതുലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ പുഴുങ്ങി തിന്നുമോയെന്നുമാണ് നേരത്തേ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന് പറഞ്ഞത്.

