ന്യൂഡല്‍ഹി: ക്രൈസ്തവ മതാചാരപ്രകാരം പാസ്റ്ററുടെ മൃതസംസ്കാരം നടത്താൻ അനുമതി നിഷേധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി.പിതാവിന്‍റെ സംസ്കാര ചടങ്ങുകള്‍ നടത്താൻ സുപ്രീംകോടതി വരെ കയറിയ മകന്‍റെ അവസ്ഥ വേദനാജനകമാണെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം പരിഹരിക്കാൻ സർക്കാരിനും ഹൈക്കോടതിക്കും കഴിയാതെ പോയതില്‍ നിരാശയും മേല്‍ക്കോടതി പ്രകടിപ്പിച്ചു.
സുപ്രീം കോടതിയുടെ പ്രതികരണം
ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ ക്രിസ്ത്യൻ മതാചാരപ്രകാരം പിതാവിന്‍റെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യം നിഷേധിച്ച വിഷയത്തില്‍ മകൻ നല്‍കിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.ഒരാളുടെ ആഗ്രഹപ്രകാരം അയാളുടെ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു. മൃതദേഹം മോർച്ചറിയില്‍ ഇനിയും സൂക്ഷിക്കാൻ കഴിയില്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും വിഷയത്തില്‍ വൈകാരികമായി തീരുമാനമെടുക്കരുതെന്ന വാദം കണക്കിലെടുത്ത് ഹർജി സുപ്രീംകോടതി ജനുവരി 22 ന് പരിഗണിക്കാനായി മാറ്റി.
ജനുവരി ഏഴിനു മരിച്ച ഛത്തീസ്ഗഡിലെ ബസ്തർ നിവാസിയായ സുഭാഷ് ബാഗലിന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെ ശ്മശാനത്തില്‍ സംസകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മകൻ രമേശ് ബാഗലിനു സുപ്രീംകോടതി വരെ കയറേണ്ടി വന്നത്
